Representing Image, @ndtv
നിര്‍ത്തിയിട്ട ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍ യുവതിയുടെ തല പെട്ടിക്കുള്ളില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നൗവിലെ ഗോംതി നഗർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് സംഭവം. കൈകളും കാലുകളും പോളിത്തീൻ കവറുകളിലാക്കി വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കണ്ടെത്തി.
ട്രെയിന്‍ വൃത്തിയാക്കാന്‍ കയറിയ ശുചീകരണ തൊഴിലാളികളാണ് ചോരപ്പാടുകളുള്ള പെട്ടി സീറ്റിനടിയില്‍ കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. പെട്ടി തുറന്നുനോക്കിയപ്പോളാണ് ഒരു യുവതിയുടെ തല കണ്ടെത്തിയത്. പിന്നാലെ കൈകാലുകളും വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബിഹാറിലെ ഛപ്രയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ലഖ്‌നൗവിലെ ഗോംതി നഗർ സ്റ്റേഷനിലാണ് യാത്ര അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട സ്ത്രീക്ക് ഏകദേശം 30-നും 35-നും ഇടയിൽ പ്രായമുണ്ടെന്നാണ് സൂചന. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും റെയിൽവേ പോലീസ് എസ്പി രോഹിത് മിശ്ര പറഞ്ഞു.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. തോളുകളില്‍ ഉള്‍പ്പെടെ പരുക്കേറ്റ പാടുണ്ട്. കൊലപാതക ശ്രമത്തിനിടെ ശക്തമായ പിടിവലി നടന്നതായും യുവതി ശക്തമായ രീതിയില്‍ പ്രതിരോധിച്ചതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഗൊരഖ്പൂര്‍ വഴിയുള്ള ട്രെയിന്‍ 20 സ്റ്റേഷനുകളിലൂടെയാണ് യാത്ര ചെയ്തത്. ബിഹാറിലെ തവേയില്‍ ഏതാണ്ട് അര മണിക്കൂറോളം നേരം നിര്‍ത്തിയിട്ടിരുന്നു. ഇവിടെ നിന്നാകാം പെട്ടി ട്രെയിനില്‍ കയറ്റിയതെന്ന നിഗമനത്തിലാണ ്പൊലീസ്.