കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. വീണ്ടും വര്‍ക്ക് ഫ്രം ഹോം കൊണ്ടുവരിക, അത്യാവശ്യമില്ലാത്ത വിദേശ യാത്രകള്‍ മാറ്റിവെയ്ക്കുക, സ്വര്‍ണം വാങ്ങുന്നത് പരിമിതപ്പെടുത്തുക എന്നിങ്ങനെയായിരുന്നു മോദിയുടെ നിര്‍ദ്ദേശങ്ങള്‍. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ 9400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണ ഇറക്കുമതിയില്‍ ആശ്വയത്വം കുറച്ചും വിദേശനാണ്യ ശേഖരം കാര്യക്ഷമമായി സംരക്ഷിച്ചും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ ഭാഗമായുണ്ടാകുന്ന ആഗോള പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ തയ്യാറാകണമെന്നാണ് മോദിയുടെ ആഹ്വാനം. രാജ്യത്തിന്‍റെ പ്രതികരണം സര്‍ക്കാര്‍ നടപടികളില്‍ മാത്രം ഒതുങ്ങരുതെന്നും ജനങ്ങവുടെ ദൈനംദിന ഉപഭോഗത്തിലും യാത്രാരീതികളിലും മാറ്റങ്ങൾ വരുത്തണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പെട്രോളിന്‍റെയും ഡീസലിന്‍റെയും ഉപയോഗം കാര്യമായി കുറയ്ക്കണം. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം കൊണ്ടുവന്നു. ഓണ്‍ലൈന്‍ യോഗങ്ങളും വിഡിയോ കോണ്‍ഫറന്‍സുകളുമായി പരിചിതമായി. കാലഘത്തിന്റെ ആവശ്യത്തിനായി ഇവ വീണ്ടും ആരംഭിക്കുന്നത് രാജ്യതാൽപ്പര്യത്തിന് ഗുണകരമായിരിക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.
അനാവശ്യ വിദേശയാത്രകള്‍ ഒഴിവാക്കാനും സ്വര്‍ണത്തിനായി ചെലവാക്കുന്നത് ഒരു വര്‍ഷത്തേക്ക് കുറയ്ക്കാനുമാണ് ആവശ്യം. ഇങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെയും സ്വർണ്ണത്തിന്റെയും ആവശ്യം കുറയ്ക്കുന്നത് ആഗോള അസ്ഥിരതയിൽ നിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.