ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി എന്നറിയപ്പെടുന്ന വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ലോധി റോഡ് ശ്മശാനത്തിൽ.
ലോക ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങൾ പകർത്തിയ രഘു റായിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1984-ലെ ഭോപ്പാൽ വാതക ദുരന്തവുമായി ബന്ധപ്പെട്ട ചിത്രമാണ് രാജ്യാന്തര തലത്തിൽ തന്നെ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ജീവൻ നഷ്ടപ്പെട്ട ബാലികയുടെ അടയാത്ത കണ്ണുകളും പാതിമറവുചെയ്യപ്പെട്ട ശരീരവും ലോകത്തെയാകെ കണ്ണീരിലാഴ്ത്തി.
1971-ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിൽ പാക് സൈന്യം ഇന്ത്യക്കുമുന്നിൽ കീഴടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി രഘുറായ് ചരിത്രത്തിലേക്കും നടന്നുകയറി. ഇന്ദിരാ ഗാന്ധി, മദർ തെരേസ, ദലൈലാമ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങളും അദ്ദേഹം പകർത്തിയിരുന്നു. ലോകപ്രശസ്ത ഫോട്ടോഗ്രഫിക് ഏജൻസിയായ 'മാഗ്നം ഫോട്ടോസിൽ' അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. നിരവധി മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.