മധ്യപ്രദേശിലെ ഭോപ്പാലില്‍ സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ സഹോദരിമാര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. അമ്രീന്‍, അഫ്രീന്‍, സഹായിയായ ചന്ദന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. 21, 32 വയസുള്ള രണ്ട് സ്ത്രീകള്‍ ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് നടപടി. സഹോദരിമാര്‍ ചേര്‍ന്ന് യുവതികളെ ജോലിക്ക് എത്തിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തു എന്നാണ് പരാതി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെ ജോലിക്കെന്ന പേരിലാണ് റിക്രൂട്ട് ചെയ്യുന്നത്. താമസവും ഭക്ഷണവും സൗജന്യമായി നല്‍കും. എന്നാല്‍ ജോലിക്കെടുത്തവരെ പാര്‍ട്ടികളിലും പമ്പുകളിലും എത്തിക്കുകയും സമ്പന്ന പുരുഷന്മാരുമായി ഇടപഴകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കിയതായും ചില സന്ദര്‍ഭങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതികള്‍ നല്‍കിയ പരാതിയിലുണ്ട്.
കേസിലെ മറ്റു പ്രതികളായ ബിലാൽ, ചാനു, യാസിർ എന്നിവർ ഒളിവിലാണ്. അബ്ബാസ് നഗറിലെ ചേരി പ്രദേശത്ത് താമസിച്ചിരുന്ന സഹോദരിമാര്‍ ഈയിടെ ഭോപ്പാലിലെ വില്ലയിലേക്ക് താമസം മാറിയിരുന്നു. ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച പണത്തില്‍ നിന്നാണ് എന്നാണ് വിവരം.
ഛത്തിസ്ഗഡിലെ മുംഗേലി ജില്ലയില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരില്‍ ഒരാള്‍. ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന യുവതിയെ 2025 ഡിസംബറിൽ ജോലിയുടെ പേരിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് അമ്രീന്റെ ബന്ധുവായ യാസിർ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. അമ്രീന്റെ വീട്ടിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന ഭോപ്പാൽ സ്വദേശിനിയാണ് രണ്ടാമത്തെ പരാതിക്കാരി.