ഭാര്യയുടെ ഫോട്ടോയെടുക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. 32 കാരന്‍ ഹൈദരാബാദ് സ്വദേശി ശ്യാം രാജാണ് മരിച്ചത്. ഹൈദരാബാദിലെ ദുർഗം ചെറുവ് കേബിൾ പാലത്തിലാണ് അപകടം.
പാലത്തില്‍ കാര്‍ നിര്‍ത്തി ഭാര്യയ്ക്കൊപ്പം ചിത്രമെടുക്കുന്നതിനിടെയാണ് സംഭവം. ഭാര്യ നടപ്പാതയിൽ നിൽക്കുമ്പോൾ റോഡിൽ നിന്നുകൊണ്ട് അവരുടെ ഫോട്ടോ എടുക്കുകയായിരുന്നു ശ്യാം. ഇതിനിടെ അമിതവേഗതയിൽ വന്ന ആഡംബര കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. അപകടം വരുത്തിയ ആഡംബര കാര്‍ ഓടിച്ചയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ക്വാണ്ടം മിനറൽസ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപകട സമയത്ത് ആരാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. അപകട ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഡ്രൈവറുടെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.