അസമില്‍ അച്ഛന്റെ ലൈംഗിക പീഡനത്തില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാവാത്ത മകള്‍ ജീവനൊടുക്കി. കാമരൂപ് മെട്രോ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണശേഷം അമ്മ നല്‍കിയ പരാതിയില്‍ 42കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത മകളെ ദീര്‍ഘകാലമായി ലൈംഗികമായി പീഡിപ്പിച്ചതായാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന പരാതി. ഈ മാസം 15നാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ അമ്മ രംഗിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വീട്ടില്‍വച്ച് കുട്ടി പലതവണ അച്ഛന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് വിധേയയായിരുന്നുവെന്നാണ് അമ്മ പരാതിയില്‍ പറയുന്നത്.
വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഉള്ളടക്കം പുറത്തുവിടാന്‍ തയാറായിട്ടില്ല. അച്ഛനെതിരെ കൃത്യമായ തെളിവുകള്‍ പൊലീസിനു ലഭിച്ചതായും സൂചനയുണ്ട്. ഒളിവിൽ പോയ പ്രതിയെ ഏപ്രിൽ 17-ന് പുലർച്ചെയാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ലൈംഗിക പീഡനം, പോക്സോ നിയമത്തിലെ സെക്ഷൻ 7, 8 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ആരോപണങ്ങളെല്ലാം നിഷേധിച്ച പ്രതി, താൻ ഒന്നും ചെയ്തിട്ടില്ലെന്നും മകളും അമ്മയും കള്ളം പറയുകയാണെന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്.