Image: പ്രതി ഹൈനസ്
ബെംഗളൂരുവിൽ ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിക്ക് നേരെ പീഡനം. ബത്തേരി സ്വദേശിയായ ഹൈനസ് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ മാസം പന്ത്രണ്ടിന് സുഹൃത്തുക്കളുടെ മുറിയിൽ വച്ചായിരുന്നു സംഭവം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി പാര്‍ട്ട് ടൈം ആയാണ് കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയില്‍ ജോലിക്കു ചേര്‍ന്നത്. ഇതിനിടെ കട നഷ്ടത്തിലായതോടെ വില്‍ക്കാന്‍ ഒരുങ്ങിയ ഉടമകളെ സഹായിക്കാനാണ് ബത്തേരി സ്വദേശിയായ ഹൈനസ് എത്തിയത്. ഇതിന്റെ പേരില്‍ ഇയാള്‍ പാര്‍ട്ടി നടത്തുകയും യുവതിയും സുഹൃത്തുക്കളും പങ്കെടുക്കുകയും ചെയ്തു.
രാത്രി പന്ത്രണ്ടുമണിയോടെ സുഹൃത്തുക്കളെ ജ്യൂസ് വാങ്ങാനായി പറഞ്ഞുവിട്ട ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നുതവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിന് ശേഷം മടിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പരാതി ഒത്തുതീർപ്പാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
ഒടുവിൽ ഡിസിപിക്ക് പരാതി നൽകിയതിന് ശേഷമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് വൈദ്യപരിശോധന പോലും നടത്തിയത്. അതിനാല്‍ തന്നെ മെഡിക്കല്‍ തെളിവുകള്‍ പോലും ഇല്ലാതായേക്കുമെന്ന ഭയത്തിലാണ് പെണ്‍കുട്ടി. പൊലീസ് സ്റ്റേഷനിൽ വച്ചും പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ഹൈനസിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം പെൺകുട്ടിയുടെ സുഹൃത്തുക്കളെ മുറിയിലെത്തി മർദിക്കുകയും ചെയ്തു.
പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഭീഷണിയുള്ളതിനാൽ പെൺകുട്ടിയും സുഹൃത്തുക്കളും ഇവരെ പേടിച്ചാണ് ജീവിക്കുന്നതെന്ന് മനോരമന്യൂസിനോട് പറഞ്ഞു. െബംഗളൂരുവിൽ പഠിക്കാൻ പോകുന്ന മിക്ക കുട്ടികളും പാർട്ട് ടൈം ആയി മലയാളികളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥിതിയാണുള്ളത്. അവരെ ചൂഷണം ചെയ്യാനായി മലയാളിസംഘം തന്നെയുണ്ടെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഈ സംഭവം.