ഭിന്നശേഷിക്കാരിയായ യുവതിക്ക് റാപ്പിഡോ യാത്ര നിഷേധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നു. പ്രതിഷ്ഠ ദേവേശ്വർ എന്ന യുവതിയാണ് താൻ നേരിട്ട ദുരനുഭവം വിഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മുൻപ് പല കാറുകളിലും തന്‍റെ വീൽചെയർ കയറ്റിയിട്ടുണ്ടെന്ന് പറഞ്ഞിട്ടും, അതിന്റെ സാധ്യത പരിശോധിക്കാൻ പോലും ഡ്രൈവർ തയ്യാറായില്ലെന്ന് പ്രതിഷ്ഠ ആരോപിക്കുന്നു. തന്‍റെ വൈകല്യത്തെച്ചൊല്ലിയ അസ്വസ്ഥതയാണ് ഡ്രൈവറുടെ ഈ പെരുമാറ്റത്തിന് പിന്നിലെന്നും, ഇത് തുറന്ന വിവേചനമാണെന്നും അവർ വ്യക്തമാക്കി.
“നിങ്ങളുടെ സേവനം എല്ലാവർക്കും വേണ്ടിയുള്ളതാണെങ്കിൽ, അത് എല്ലാവരെയും ഉൾക്കൊള്ളണം” എന്ന കുറിപ്പോടെയാണ് പ്രതിഷ്ഠ വിഡിയോ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളിലെത്തുകയും, ഡ്രൈവറുടെ നടപടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുകയും ചെയ്തു.
'മനുഷ്യത്വം ആദ്യം പഠിക്കണം', 'സഹജീവികളോട് മര്യാദയോടെ പെരുമാറണം' എന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുയര്‍ന്നു. 'ഇനിയും ഇത്തരം അനുഭവങ്ങൾ ഒഴിവാക്കാൻ സ്വന്തമായി കാർ വാങ്ങേണ്ടിവരുമോ?' എന്ന ചോദ്യവും ചിലർ ഉയർത്തുന്നു.
വിവാദം ശക്തമായതോടെ റാപ്പിഡോ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഡ്രൈവറുടെ പെരുമാറ്റം അസ്വീകാര്യമാണെന്നും, കമ്പനി പിന്തുടരുന്ന മൂല്യങ്ങൾക്കും സേവന മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും വ്യക്തമാക്കി. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും റൈഡ് ഐഡിയും ഡിഎം വഴി നൽകണമെന്ന് ആവശ്യപ്പെട്ട്, വിഷയം പരിശോധിക്കുമെന്ന് റാപ്പിഡോ അറിയിച്ചു.