അഹമ്മദാബാദിൽ വീട്ടിൽ ഉണ്ടാക്കിയ ദോശ കഴിച്ച രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍. ചന്ദ്ഖേഡ പ്രദേശത്താണ് സംഭവം. സമീപത്തെ കടയില്‍ നിന്നും വാങ്ങിയ റെഡിമെയ്ഡ് ദോശ മാവുകൊണ്ടാണ് ദോശയുണ്ടാക്കിയത്. മൂന്ന് മാസം പ്രായമുള്ള രാഹ, നാല് വയസുരാരി മിശ്രി എന്നിവരാണ് മരിച്ചത്. അച്ഛൻ വിമൽ പ്രജാപതി, അമ്മ ഭാവന പ്രജാപതി എന്നിവര്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
2026 ഏപ്രിൽ 1 ന് രാത്രി 8:00 മണിയോടെയാണ് ഐഒസി റോഡിലെ ഡയറിയിൽ നിന്നും വിമല്‍ ദോശമാവ് വാരുന്നത്. അതിൽ നിന്നും രാത്രി തന്നെ ദോശ ഉണ്ടാക്കി കഴിച്ചു. പിറ്റേന്ന് രാവിലെ വിമല്‍ ഛർദ്ദിക്കാന്‍ തുടങ്ങുകയും ആശുപത്രിയിൽ ചികില്‍സ തേടുകയും ചെയ്തു. ഭക്ഷണമാണ് അസുഖത്തിന് കാരണമെന്ന് അറിയാതെ ഭാര്യയും അതേ മാവുപയോഗിച്ചുണ്ടാക്കിയ ദോശ കഴിച്ചു. അവരുടെ മകള്‍ക്കും ദോശ കൊടുത്തു. അടുത്ത ദിവസം മുതൽ അവരും ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചികില്‍സയിലിരിക്കെയാണ് കുട്ടികളുടെ നില പെട്ടെന്ന് വഷളായത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരിച്ചു. ഏപ്രിൽ 4 ന് രണ്ടര മാസം പ്രായമുള്ള മകളാണ് ആദ്യം മരിച്ചത് ആ സമയത്ത് കുടുംബം പൊലീസിനെ അറിയിച്ചിരുന്നില്ല. അന്ത്യകർമങ്ങൾ നടത്തി. ഏപ്രിൽ 5 ന് മൂന്ന് വയസ്സുള്ള മകൾ രാവിലെ കുഴഞ്ഞുവീണു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാവില്‍ മായം ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം, സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കട്ടിയുള്ള ആഹാരം നല്‍കാറില്ല. അതിനാല്‍ മരണം സംഭവിച്ച് സംശയങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഭക്ഷ്യവിഷബാധയേറ്റ അമ്മ മുലയൂട്ടിയിട്ടുണ്ടെങ്കില്‍ കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം, വിമൽ പ്രജാപതി വാങ്ങിയ അതേ ബാച്ചില്‍ നിന്നും പത്തോളം ഉപഭോക്താക്കള്‍ക്ക് മാവ് നല്‍കിയതായി കടയുടമ പറയുന്നു. അവര്‍ സ്ഥിരം ഉപഭോക്താക്കളാണെന്നും താന്‍ നേരിട്ട് പോയി അന്വേഷിച്ചിട്ടും അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും കടയുടമ പറഞ്ഞു. പിറ്റേന്ന് അതേ മാവ് കൊണ്ട് ഉണ്ടാക്കിയ ഇഡ്ഡലി തന്റെ 3 വയസുള്ള കുട്ടിക്കു നല്‍കിയതായും ഇയാള്‍ അവകാശപ്പെട്ടു. ലാബ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം കൃത്യമായി നിർണ്ണയിക്കാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.