Image: X, suryaka96102572
മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച സംഘത്തിനു നേരെ മലയാളി വെടിയുതിര്‍ത്തു. വെടിയേറ്റവരില്‍ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വെടിയുതിര്‍ത്ത കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായര്‍ (51) പിടിയിലായി.
വെടിവെയ്പ്പില്‍ അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്. താന്‍ സഹോദരിയെപ്പോലെ കാണുന്ന യുവതിയെ ഉപദ്രവിക്കുന്നതു കണ്ടാണ് സംഭവത്തില്‍ ഇടപെട്ടതെന്ന് ജയന്‍ മൊഴി നല്‍കി.
ഏറെനാളുകളായി യുവതിയെ മൂവർസംഘം പിന്തുടരുന്നുണ്ടായിരുന്നു. പലതവണ ലൈംഗികാതിക്രമത്തിനും ശ്രമിച്ചു. പ്രതികൾ ശല്യപ്പെടുത്തുന്നതിനെക്കുറിച്ചു യുവതി ജയനോടു പരാതി പറഞ്ഞിരുന്നു. ഇന്നലെ രാവിലെ മുംബ്രയിലെ ബിസ്‌മില്ലാ ചാളിൽ യുവതിയെ അക്രമികൾ പിന്തുടർന്നതോടെ വീട്ടിൽ നിന്നു തോക്കുമായി വന്ന ജയൻ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.