നിതിന്‍ നവീന്‍, കിരണ്‍ റിജിജു
ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനിടെ എഫ്.സി.ആര്‍.എ നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ച നടത്തിയതാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി.ബി.സി.ഐ പ്രതികരിച്ചു. ലോക്സഭയില്‍ ബില്‍ നാളെ ചര്‍ച്ചയ്ക്കെടുക്കും. ശക്തമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആശങ്ക പരിഹരിക്കുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പറഞ്ഞു.
ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് എതിരല്ല. വിദേശപണത്തിന്‍റെ ഒഴുക്കുനിയന്ത്രിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസും സി.പി.എമ്മും ക്രൈസ്തവ സഭകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സർക്കാർ ക്രൈസ്തവ സംഘടനകളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ബുദ്ധിമുട്ടുകൾ കേന്ദ്രത്തെ അറിയിക്കാൻ ശ്രമം തുടരുകയാണെന്നും സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ പ്രതികരിച്ചു . ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്നു കേരളത്തിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ലോക്സഭയില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിലും UDF എംപിമാർ നാളെ പാർലമെൻറിൽ എത്തും. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. രാവിലെ മകര കവാടത്തിലും പ്രതിഷേധിക്കും.