മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ മര്‍ദിച്ചു കൊന്നു. ഗമഹപൂറിലെ റൊഹാനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്ഥിരം കുറ്റവാളിയായ പ്രതിയേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു.
മൊബൈലിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഷാനു അലിയെന്ന കുട്ടിയുടെ ദാരുണാന്ത്യത്തിനു കാരണമായതെന്ന് റൊഹാനിയ എസിപി സഞ്ജിവ് ശര്‍മ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രമേഷ് പട്ടേല്‍ എന്ന കൊടും കുറ്റവാളിയേയും ആറ് കൂട്ടാളികളേയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിക്കുന്നു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.
കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് 2015ലും ഇയാള്‍ ജയില്‍വാസം അനുഭവിച്ചതായി പൊലീസ് പറയുന്നു. അന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ മൊഴി കൊടുത്തതിന്റെ പ്രതികാരമാണ് കുട്ടിയോട് പ്രതി കാണിച്ചതെന്ന് കുടുംബം പറയുന്നു.
ശനിയാഴ്ച രാത്രി ഒമ്പതു മണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. പട്ടേലും സംഘവും ഷാനു അലിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തിരച്ചില്‍ നടത്താനാരംഭിച്ചു. പിന്നാലെ മൊബൈല്‍ മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞ് കുട്ടിയെ വീടിനു പുറത്തേക്ക് കൊണ്ടുപോയതായി അമ്മാവന്‍ അക്തര്‍ അലി പറയുന്നു. പൊലീസിനു മുന്‍പാകെ പ്രശ്നം പരിഹരിക്കാനെന്നു പറഞ്ഞു സംഘം കുട്ടിയെ പണ്ഡിറ്റ്പൂരിലെ പെട്രോള്‍ പമ്പിനു സമീപത്തുള്ള കലുങ്കിലെത്തിച്ച് മര്‍ദിക്കാനാരംഭിച്ചു. അക്തര്‍ അലിയും ബന്ധുക്കളും ഓടി സ്ഥലത്തെത്തിയപ്പോഴക്കും പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
അച്ഛന്റെ മരണശേഷം കല്‍പ്പണിയെടുത്താണ് അമ്മയേയും രണ്ട് സഹോദരങ്ങളേയും ഷാനു അലി സംരക്ഷിച്ചിരുന്നതെന്ന് അമ്മാവന്‍ പറയുന്നു. പ്രതി പട്ടേല്‍ കുറേ നാളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും കന്നുകാലിക്കടത്തു കേസില്‍ ഷാനുവിന്റെ മൊഴിയനുസരിച്ചാണ് പൊലീസ് പട്ടേലിനെ പിടികൂടിയിരുന്നതെന്നും പൊലീസും വ്യക്തമാക്കുന്നു.