IndiGo aircraft after making an emergency landing at the Indira Gandhi International Airport (PTI Photo)
എന്‍ജിന്‍ തകരാര്‍ സംശയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട 6E 579 ബോയിങ് 737 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ക്രൂവും സുരക്ഷിതരാണ്.
രാവിലെ 10:54 നാണ് അടിയന്തര ലാൻഡിങ് സംബന്ധിച്ച വിവരം അഗ്നിശമന സേനയ്ക്ക് ലഭിക്കുന്നത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. പിന്നാലെ വിമാനത്താവളത്തിലെ റൺവേയിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര പ്രോട്ടോക്കോളുകളും ആരംഭിച്ചു. തുടര്‍ന്ന് റൺവേ 28 ല്‍ രാവിലെ 11 മണിയോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ലാൻഡിങിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതായാണ് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞത്. മുൻകരുതൽ നടപടിയായി പൈലറ്റുമാർ മുൻഗണനാ ലാൻഡിങ് അഭ്യർത്ഥിക്കുകയും വിമാനം സുരക്ഷിതമായി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയതായും ഇന്‍ഡിഗോ അറിയിച്ചു. ബന്ധപ്പെട്ട എല്ലാ അധികാരികളെയും വിവരം ഉടൻ അറിയച്ചതായും വിമാനം സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയതായും ഇന്‍ഡിഗോ പറയുന്നു.
തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് ഇൻഡിഗോ വെറ്റ്-ലീസ് ചെയ്ത വിമാനമാണിത്. ഇത്തരത്തില്‍ റെൻഡൺ എയർലൈൻസിന്റെ അഞ്ച് വെറ്റ്-ലീസ് വിമാനങ്ങൾ ഇൻഡിഗോയ്ക്കുണ്ട്.