മഹാരാഷ്ട്ര എൻസിപി നേതാവും ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്്ട്രേഷന്‍ മന്ത്രിയുമായ നർഹരി സിർവാൾ വിവാദത്തില്‍. ഔദ്യോഗിക വസതിയില്‍ മന്ത്രിയും ട്രാന്‍സ്ജെന്‍ഡറും തമ്മില്‍ അടുത്തിടപഴകുന്ന വിഡിയോ പുറത്തായതിനു പിന്നാലെ വന്‍ കോലാഹലമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുന്നത്. ഉറങ്ങുന്ന മന്ത്രിക്കൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ പവന്‍ യാദവ് കട്ടിലില്‍ ഇരിക്കുന്നതും കൂടെ കിടക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇന്നലെയാണ് വിഡിയോ പുറത്തുവന്നത്.
അതേസമയം പവന്‍ പല വ്യക്തികള്‍ക്കുമൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നത് അവളുടെ രീതിയാണെന്നും പവന്റെ സഹോദരന്‍ രവി യാദവ് പറയുന്നു. എംഎല്‍സി സ്ഥാനമോ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡിലെ ഉന്നത പദവികളോ അവള്‍ ആഗ്രഹിക്കുന്നതായും സഹോദരന്‍ ആരോപിക്കുന്നു. തന്നെയും പവന്‍ യാദവ് ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.
അതേസമയം ഇടതുപ്രവര്‍ത്തക അഞ്ജലി ദമാനിയയും കോൺഗ്രസ് നേതാക്കളും സിർവാളിനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. എന്നാല്‍ സിര്‍വാളിനെതിരായ ഗുഢാലോചനയാണിതെന്നായിരുന്നു എന്‍സിപി നേതാക്കളുടെ പ്രതികരണം. വിമാനാപകടത്തിൽ മരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ എൻസിപി അധ്യക്ഷയാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സിർവാളായിരുന്നുവെന്നും ഇത് സിര്‍വാളിനെ ലക്ഷ്യം വയ്ക്കാനുള്ള കാരണമാണെന്നും എന്‍സിപി അവകാശപ്പെടുന്നു.
ഗോത്രവർഗ മേഖലയായ ദിൻഡോരിയിൽ നിന്നുള്ള സിര്‍വാള്‍ നേരത്തേയും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിലെ ക്ലര്‍ക്ക് കൈക്കൂലിക്കേസില്‍ പിടിയിലായത് രണ്ടു മാസം മുന്‍പായിരുന്നു. അന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അജിത് പവാറിന്റെ മരണശേഷമാണ് ഈ രണ്ടുവിവാദങ്ങളും പുറത്തുവന്നതെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്.
ആഗോളതലത്തില്‍ കുപ്രസിദ്ധി നേടിയ എപ്സ്റ്റീന്‍ ഫയലുകളിലെ പീഡകരെപ്പോലുള്ളവര്‍ ഫഡ്നാവിസ് സര്‍ക്കാറിലുമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സക്പാല്‍ പറഞ്ഞു. ഉടന്‍ തന്നെ ഫഡ്നാവിസ് സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. എന്നാല്‍ എന്‍സിപി വനിതാവിഭാഗത്തിനിടെ സിര്‍വാളിനെതിരെ മുറുമുറുപ്പുകള്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.