കുംഭമേള വൈറല്‍ സുന്ദരി മൊണലിസയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. സംഭവിച്ചത് ലൗ ജിഹാദാണെന്നും മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്നും പിതാവ് ആരോപിക്കുന്നു. കേരളത്തില്‍വച്ച് മന്ത്രിമാരുടെ അടക്കം സാന്നിധ്യത്തിലായിരുന്നു മൊണലിസയും നടന്‍ ഫര്‍മാന്‍ ഖാനും വിവാഹിതരായിരുന്നത്. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ വിവാഹമെന്നും ഇരുവരും മതംമാറ്റം നടത്തിയിട്ടില്ലെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നുവന്ന ആരോപണങ്ങളോട് മൊണലിസയും ഫര്‍മാനും പ്രതികരിച്ചത്.
മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് മൊണലിസയുടെ പിതാവ് ജയസിങ് ബോസ്‌ലെ രംഗത്തെത്തിയത്. ബുധനാഴ്ച തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍വച്ചാണ് ഇരുവരും വിവാഹിതരായത്. മകളൊരു ലൗ ജിഹാദ് ഇരയാണെന്നും കബളിപ്പിച്ച് തട്ടിയെടുത്തതാണെന്നും ജയ്സിങ് ആരോപിക്കുന്നു. മകള്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചു വരികയായിരുന്നെന്നും ഈ മേഖലയില്‍ നല്ലൊരു പേരും പ്രശസ്തിയും ഉണ്ടാവാന്‍ സാധ്യതയുള്ളവളാണെന്നും പിതാവ് പറയുന്നു.
അതേസമയം ഹിന്ദു ജഗ്രന്‍ മഞ്ച് പ്രതിനിധികള്‍ മൊണലിസയെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മൊണലിസയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹത്തിനു പിന്നാലെ പ്രായത്തെച്ചൊല്ലിയുളള തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. യുവദമ്പതികള്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതോടെ പ്രായവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നു. പിന്നാലെയാണ് ലൗ ജിഹാദുമായി ബന്ധപ്പട്ട വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയാണ് മൊണലിസ ഭോസ്‌ലെ. യുപി ബാഗ്പത് സ്വദേശിയാണ് ഫര്‍മാന്‍.