ഫയല്‍ ചിത്രം
ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി ഏഴിന് ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ട്. വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തേജസ് യുദ്ധവിമാനം ഉൾപ്പെടുന്ന മൂന്നാമത്തെ അപകടമാണിത്. 2024 മാർച്ചിൽ ജയ്‌സാൽമീറിലാണ് ആദ്യത്തെ തേജസ് വിമാനം തകർന്നത്. 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെ തേജസ് തകർന്നുവീണ് പൈലറ്റ് വീരമൃത്യുവരിച്ചിരുന്നു.
അപകടത്തെത്തുടർന്ന് വിമാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തേജസ് വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും സാങ്കേതിക പരിശോധനകൾക്കും വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. വിമാനം പൂർണ്ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൈലറ്റ് സമയബന്ധിതമായി സീറ്റ് ഇജക്ട് ചെയ്തത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.