ഫയല്‍ ചിത്രം
ഉത്തരാഖണ്ഡില്‍ 16കാരനെ കടുവ കൊന്നു. പത്രാംപൂര്‍ റേഞ്ചിലെ സുന്ദര്‍ നഗറിലാണ് അമ്രിക് സിങ് എന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് കടുവയുടെ ആക്രമണമുണ്ടായത്. അമ്രിക് സിങ്ങിന് നേരെ ചാടിവീണ കടുവ കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി. 150 മീറ്ററോളം ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും കടുവ കാടിനുള്ളിലേക്ക് ഓടിപ്പോയി. ജീവനറ്റ നിലയിലാണ് അമ്രിക് സിങ്ങിന്‍റെ ശരീരം കിട്ടിയത്. പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് നടപടിക്രമങ്ങള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും അന്വേഷണം നടത്തുമെന്നും ഡിഎഫ്ഒ പ്രകാശ് ചന്ദ് ആര്യ പറഞ്ഞു.
പ്രദേശത്തിന് അടുത്തുള്ള ജിം കോർബെറ്റ് നാഷണൽ പാർക്കിൽ കടുവകളുടെ എണ്ണം വർധിച്ചതോടെ കടുവകൾ പുതിയ ഇടങ്ങൾ തേടി പത്രംപൂർ റേഞ്ചിലേക്ക് കുടിയേറാന്‍ തുടങ്ങിയിട്ടുണ്ട്. വനത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കടുവകളുടെ സാന്നിധ്യം വർധിക്കുന്നത് മനുഷ്യരുടെ ജീവന് വലിയ ഭീഷണിയാവുകയാണ്. വിറകിനും കാലിത്തീറ്റയ്ക്കുമായി വനത്തിൽ പോകുന്നവരും കടുവയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.