.
ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ ജയ്ഷെ മുഹമ്മദെന്ന് യു.എന്‍ രക്ഷാസമിതി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഏജന്‍സികള്‍ നേരത്തെ തന്നെ ഈ വിവരം സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 15 നുണ്ടായ സ്ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം നടത്തിയ ഡോ. ഉമർ നബി, ചാവേർ സ്ഫോടനത്തിനു മറ്റൊരാളെയും സംഘത്തിൽ ചേർക്കാൻ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാൽ കൃഷിക്കാരായ കുടുംബത്തെ വിളവെടുപ്പിൽ സഹായിക്കാനുണ്ടെന്ന കാരണത്താൽ അയാൾ പിന്മാറുകയായിരുന്നു. ഉമർ സഞ്ചരിച്ചിരുന്ന വാഹനം നവംബർ 10നാണു ചെങ്കോട്ടയ്ക്കു സമീപമാണു പൊട്ടിത്തെറിച്ചത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണു മറ്റൊരു ചാവേറാക്രമണപദ്ധതിയും ആസൂത്രണം ചെയ്തിരുന്നുവെന്നു വെളിപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് കശ്മീരിലെ ഷോപ്പിയാൻ സ്വദേശിയായ യാസിൻ അഹമ്മദ് ധറിനെ കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉമറുമായി നടന്ന കൂടിക്കാഴ്ചയിലാണു ദൗത്യത്തിൽനിന്നു ധർ പിന്മാറിയത്.കഴിഞ്ഞ വർഷം കശ്മീർ പൊലീസ് അറസ്റ്റ് ചെയ്ത ജാസിയർ (ഡാനിഷ്) എന്നയാളെയും ഉമർ നബി ചാവേർദൗത്യവുമായി സമീപിച്ചിരുന്നുവെന്നും വിവരമുണ്ട്. എന്നാൽ ഡാനിഷും പിന്മാറുകയായിരുന്നുവെന്ന് അന്വേഷണസംഘം പറയുന്നു.
ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയ ഭീകരസംഘം രാജ്യാന്തര കോഫി ഷോപ്പ് ശൃംഖലയും ലക്ഷ്യമിട്ടെന്നു റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജൂത വ്യവസായി സ്ഥാപിച്ച കോഫി ഷോപ്പ് ശൃംഖലയുടെ ഡൽഹിയിലെയും മറ്റു നഗരങ്ങളിലെയും ശാഖകളെ ലക്ഷ്യമിട്ടെന്നാണു വിവരം.ഗാസയിലെ ഇസ്രയേലിന്റെ സൈനിക ആക്രമണങ്ങൾക്കെതിരെ രാഷ്ട്രീയമായി മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇക്കാര്യത്തിൽ ഭീകരർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും പിടിയിലായവർ അന്വേഷണ സംഘത്തിനു മൊഴി നൽകിയെന്നാണു വിവരം.