ഉന്നത പഠനത്തിനായി ജര്‍മനിയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ സ്വദേശി 22കാരനായ തോക്കല ഹൃത്വിക് റെഡ്ഡിയാണ് മരിച്ചത്. താമസിക്കുന്ന അപാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയതായിരുന്നു ഹൃത്വിക്.
അപാര്‍ട്ട്മെന്റില്‍ ആളിപ്പടരുന്ന തീയില്‍ നിന്നും രക്ഷപ്പെടാനായി എടുത്തു ചാടിയ ഹൃത്വികിന് വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ അപ്രതീക്ഷിതമായ മരണം നാടിനേയും കുടുംബത്തേയും അഗാധദുഖത്തിലാഴ്ത്തി.
ഉപരിപഠനത്തിനായാണ് ഹൃത്വിക് ജര്‍മനിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടുണ്ട്.