യാത്രക്കാരെ വലച്ച് ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. ഇന്നും നൂറുകണക്കിന് സർവീസുകൾ റദ്ദാകും. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന ഒട്ടേറെ സർവീസുകൾ മുടങ്ങി. ഇന്നത്തോടെ സർവീസുകൾ സാധാരണ നിലയിലാക്കി തുടങ്ങണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം എത്രത്തോളം പാലിക്കപ്പെടുമെന്ന് വ്യക്തതയില്ല. ഇന്നലെ ഇൻഡിഗോ ആയിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ഇന്നത്തെ സർവീസുകളെയും ബാധിക്കും.
സർവീസുകൾ പൂർവ്വസ്ഥിതിയിലാകാൻ ഈ മാസം 15 വരെ സമയമെടുത്തേക്കുമെന്ന് ഇൻഡിഗോ സി.ഇ.ഓ പീറ്റര്‍ എല്‍ബേഴ്സ് ഇന്നലെ അറിയിച്ചിരുന്നു. ജീവനക്കാരുടെ അവധി നിബന്ധനകൾ ഡിജിസിഎ താൽക്കാലികമായി മരവിപ്പിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞത്. ഇന്‍ഡിഗോയ്ക്ക് പത്തുദിവസത്തേക്ക് ഡി.ജി.സി.എ 12 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെയും വിട്ടുനല്‍കും. പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് അന്വേഷണ നടപടികൾ തുടങ്ങും.
അതേസയം, വിമാനയാത്രാ പ്രതിസന്ധിക്ക് തടയിടാന്‍ ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിട്ടുണ്ട്. ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. 37 ട്രെയിനുകളിലാണ് 116 അധിക കോച്ചുകള്‍ അനുവദിച്ചത്.