New Delhi: Officers from various security agencies investigate the spot after a blast occurred in a parked car near Red Fort, leaving multiple vehicles in flames, in New Delhi, Monday, Nov. 10, 2025. At least eight people were killed and 24 others suffered injuries in the incident. (PTI Photo/Salman Ali) (PTI11_10_2025_000469B)
ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങളുടെ സുരക്ഷ കൂട്ടി. റയില്‍വേ, മെട്രോ സ്റ്റേഷനുകളിലും സുരക്ഷ കൂട്ടി. മഹാരാഷ്ട്ര, രാജസ്‌ഥാൻ, ഗുജറാത്ത് ഉൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദേശം. മഹാരാഷ്ട്രയിൽ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുരക്ഷ വർധിപ്പിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യേഗസ്‌ഥൻ അറിയിച്ചു. സംസ്‌ഥാനത്ത് ജില്ലാ തലത്തിൽ എല്ലാ യൂണിറ്റ് കമാൻഡർമാരോടും നഗരങ്ങളിൽ കമ്മിഷണർമാരോടും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മുൻകരുതലിന്റെ ഭാഗമായി സംസ്‌ഥാനത്ത് കനത്ത ജാഗ്രത പുലർത്താനും പൊലീസ് പെട്രോളിങ് കർശനമാക്കാനും എല്ലാ പൊലീസ് യൂണിറ്റുകൾക്കും നിർദേശം നൽകിയെന്ന് ഗുജറാത്ത് ഡിജിപി വികാസ് സഹായ് അറിയിച്ചു. സംശയാസ്‌പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്ന് ജനങ്ങളോട് ഡിജിപി നിർദേശിച്ചു. കേരളത്തിലും റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
രാജസ്‌ഥാനിലും സുരക്ഷ കർശനമാക്കി. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്നിടങ്ങളിലെല്ലാം കൂടുതൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചെന്ന് രാജസ്‌ഥാൻ ഡിജിപി രാജീവ് കുമാർ ശർമ അറിയിച്ചു. ബോംബ് സ്‌ക്വാഡിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പൊലീസ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി കമ്മിഷണർമാരും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡിജിപി നിർദേശം നല്‍കി. Also Read: സ്ഫോടനത്തില്‍ നടുങ്ങി ഡല്‍ഹി
ഡല്‍ഹിയില്‍ പൊതു ഇടങ്ങളെല്ലാം ഒഴിപ്പിച്ചു. എന്‍ഐഎ, എന്‍എസ്ജി സംഘങ്ങളും ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഫോടനത്തില്‍ പരുക്കേറ്റവരെ എല്‍എന്‍ജെപി ആശുപത്രിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കണ്ടു. സംഭവസ്ഥലവും അമിത്ഷാ സന്ദര്‍ശിച്ചു. പഴുതടച്ച അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു.