bengal-missing

20ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ബിര്‍ഭൂമിനു സമീപം കാലിദംഗ വില്ലേജിലാണ് സംഭവം. അധ്യാപകന്‍ മനോജ്കുമാര്‍ പാല്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകന്‍ ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. 

ശ്യാംപഹാരിയിലെ സ്കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഓഗസ്റ്റ് 28ന് ട്യൂഷന്‍ ക്ലാസില്‍ പോയ ശേഷമാണ് കാണാതായത്. തിരിച്ചുവരേണ്ട സമയമായിട്ടും കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. അധ്യാപകന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആദ്യംമുതലേ കുടുംബം ആരോപിച്ചിരുന്നു. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. 

‘നേരത്തേ പലതവണ അധ്യാപകന്‍ മകളുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നെന്ന് കുടുംബം പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് കുട്ടി പരാതിപ്പെട്ടിരുന്നു. കാണാതായതോടെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യഘട്ടത്തിലൊന്നും ഇയാള്‍ അന്വേഷണത്തോട് സഹകരിച്ചില്ല. നിരന്തര ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കുട്ടിയെ ഉപദ്രവിച്ച ശേഷം കൊലപ്പെടുത്തി വെള്ളക്കെട്ടില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും പ്രതി സമ്മതിച്ചു. 

കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം പൊലീസിനു കണ്ടെത്താനായത്. അങ്ങേയറ്റം അഴുകിയ നിലയിലായ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഒമ്പത് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ ്പ്രതിയായ അധ്യാപകന്‍. 

ENGLISH SUMMARY:

Missing child murder case: A seventh-grade student, who had been missing for 20 days, was found dead in West Bengal. The teacher, accused of abduction and murder, has been arrested after confessing to the crime.