രാജ്യത്തെ നടുക്കി ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വൻ മേഘവിസ്ഫോടനം. തീർഥാടകരായ 40 പേര്‍ മരിച്ചു. 200-ലേറെപ്പേരെ കാണാനില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തിൽ അനുശോചിച്ചു. ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.
ഹിമാലയൻ തീർഥാടന കേന്ദ്രമായ മച്ചൈൽ മാതാ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട തീർഥാടകരാണ് അപകടത്തിൽപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും. ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മുന്നൂറോളം തീർഥാടകർ ഒഴുകിപ്പോയി.
Also Read: നിമിഷനേരം കൊണ്ട് പെയ്തിറങ്ങുന്ന മഴ; ഓരോ മിനിറ്റും നിര്‍ണായകം; എന്താണ് മേഘവിസ്ഫോടനം?
തീർഥാടകർക്ക് സുരക്ഷയൊരുക്കേണ്ട രണ്ട് സിഐഎസ്എഫ് ജവാൻമാരും മരിച്ചു. രണ്ടുപേരെ കാണാനില്ല. സൈന്യവും പൊലീസും ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളുമാണ് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. കിഷ്ത്വാറിന് പിന്നാലെ പഹൽഗാമിലും ഗണ്ഡർബാൽ എന്നിവിടങ്ങളിലും മേഘവിസ്ഫോടനമുണ്ടായി. ഹിമാചൽ പ്രദേശിലെ നാല് ജില്ലകളിലും പ്രളയസമാന സാഹചര്യമാണ്. കനത്ത മഴയിൽ കിന്നൗറിലെ റിഷി ദോഗ്രിയിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ക്യാംപ് ഒഴുകിപ്പോയി.
ഡൽഹി, കൽക്കാജിയിൽ മഴയെ തുടർന്ന് മരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു കാറും ഭാഗികമായി തകർന്നു. ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.