ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനിടെ, ശൂലം തലയിൽ തറച്ച് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് സംഭവം. സച്ചിൻ മെങ്‌വാഡെയും ഭാര്യ പല്ലവിയും തമ്മിലുള്ള കൈയ്യാങ്കളിക്കിടെയാണ് ദാരുണ സംഭവമുണ്ടായത്.ഇവരുടെ മകന്‍ അവധൂത് മെങ്‌വാഡെയാണ് മരിച്ചത്.
തർക്കം അടിയിൽ കലാശിച്ചതോടെ, സച്ചിന്റെ സഹോദരൻ നിതിനും ഭാര്യ ഭാഗ്യശ്രീയും പ്രശ്നം പരിഹരിക്കാൻ ഇടപെട്ടു. ഇവരുടെ ഇടപെടല്‍ പല്ലവിയെ പ്രകോപിപ്പിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പല്ലവി സമീപത്തിുന്ന ശൂലം എടുത്ത് നിതിനുനേരെ എറിഞ്ഞു. നിതിൻ ഒഴിഞ്ഞുമാറിയതോടെ ഭാഗ്യശ്രീയുടെ കൈയിലിരുന്ന കുഞ്ഞിന്‍റെ തലയിലാണ് ശൂലം ചെന്നുതറച്ച്.
ആഴത്തിൽ മുറിവേറ്റ കുഞ്ഞ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കുഞ്ഞിന്റെ മരണത്തിൽ, സച്ചിൻ, പല്ലവി, സച്ചിന്റെ സഹോദരൻ നിതിൻ, ഭാര്യ ഭാഗ്യശ്രീ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കുഞ്ഞിന്‍റെ മരണവാർത്ത അറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ സംഭവം നടന്ന വീട്ടിലെത്തിയപ്പോള്‍ മുറിയിലെ രക്തക്കറ തുടച്ചുമാറ്റിയ നിലയിലായിരുന്നു. ശൂലം കഴുകി വൃത്തിയാക്കുകയായിരുന്നു അവർ. ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നാണ് പൊലീസ് കരുതുന്നത്.