ജീവനൊടുക്കാൻ പുഴയിൽച്ചാടിയ 19കാരി പുഴയ്ക്ക് നടുവിലെ മരത്തിൽക്കുടുങ്ങി. ഒടുവില്‍ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ശ്രീരംഗപട്ടണ താലൂക്കിലെ ഹംഗരഹള്ളിക്ക് സമീപം കാവേരി നദിയില്‍ ചാടിയ നിയമവിദ്യാർഥിനിയെയാണ് ഒരുരാത്രിക്കുശേഷം അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം ഹംഗരഹള്ളിക്കുസമീപത്തുവെച്ചാണ് പെണ്‍കുട്ടി നദിയിൽ ചാടിയത്. ശക്തമായ വെള്ളപ്പൊക്കത്തിൽ ഏകദേശം 5 കിലോമീറ്റർ താഴേക്ക് ഒഴുകിപ്പോയി ഒരു മരത്തിൽ കുടുങ്ങി. ഇതോടെ ഭയന്ന് നിലവിളിച്ച് രാത്രിമുഴുവൻ അവിടെ ചെലവഴിച്ചു. വെള്ളിയാഴ്ച രാവിലെ സഹായത്തിനായുള്ള പെണ്‍കുട്ടിയുടെ നിലവിളി സമീപത്തെത്തിയ കർഷകര്‍ കേട്ടു. ഇവർ വിവരം പോലീസിലറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും അടങ്ങുന്ന രക്ഷാസംഘം സ്ഥലത്തെത്തി. പെണ്‍രകുട്ടിയെ രക്ഷപ്പെടുത്തി ശ്രീരംഗപട്ടണയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിരമറിയിച്ചു.
നദിയുടെ ജലനിരപ്പ് കുറച്ചുകൂടി ഉയര്‍ന്നിരുന്നെങ്കില്‍ പെണ്‍കുട്ടി ഒഴുകിപ്പോകുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാശ്രമത്തിന്‍റെ കാരണം വ്യക്തമല്ല.