പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ അതിശക്തമായ മറുപടിയായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്‍റെയും ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു. പാക് അധീന കശ്മീലായിരുന്നു കൂടുതല്‍ ഭീകരത്താവളങ്ങളെങ്കിലും ലഹോറില്‍ നടത്തിയ ആക്രമണങ്ങളാണ് പാക്കിസ്ഥാനെ ഞെട്ടിച്ചത്. ജയ്ഷെ മുഹമ്മ് തലവന്‍ മൗലാന മസൂദ് അസറിന്‍റെ ഉറ്റബന്ധുക്കളടക്കം മിസൈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. വാസ്തവത്തില്‍ ഇതിലും വലിയ തിരിച്ചടിയാണ് ഇന്ത്യ ആലോചിച്ചിരുന്നതെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
A satellite image shows a closer view of Jamia Masjid Subhan Allah following airstrikes in Bahawalpur, Pakistan, May 7, 2025. Maxar Technologies/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുവേണ്ടി തയാറാക്കിയ ആദ്യ പട്ടികയില്‍ പാക്കിസ്ഥാനിലെ 20 ഭീകരത്താവളങ്ങള്‍ ഉണ്ടായിരുന്നു. റോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഈ പട്ടിക തയാറാക്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇത് വിശദമായി ചര്‍ച്ച ചെയ്തു. കര,വ്യോമ, നാവികസേനാമേധാവികള്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. മുരിദ്കെയിലെ ലഷ്കറെ തയിബ ആസ്ഥാനവും ബഹാവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനവും ആദ്യ ആലോചന മുതല്‍ പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ് ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.
Members of the media film the inside of a building after it was hit by an Indian strike in Bahawalpur, Pakistan, May 7, 2025. REUTERS/Stringer
ചര്‍ച്ചകള്‍ക്കൊടുവില്‍ പാക്കിസ്ഥാനിലെ ഭീകരശൃംഖലയുടെ ഏറ്റവും പ്രധാന ഘടകങ്ങളായ 9 കേന്ദ്രങ്ങളെ ആക്രമണത്തിനായി തിരഞ്ഞെടുത്തു. തിരിച്ചടിയില്‍ നാല് കാര്യങ്ങള്‍ക്കാണ് യോഗം ഏറ്റവും പ്രാമുഖ്യം നല്‍കിയത്. ഒന്ന്, ഇന്ത്യയുടെ തിരിച്ചടി കിറുകൃത്യവും വിശാലവുമായിരിക്കണം. രണ്ട്, ഭീകരത്താവളങ്ങള്‍ മാത്രമേ ആക്രമിക്കാവൂ. മൂന്ന്, പൊതുജനങ്ങളുടെ ജീവന് ഒരു അപകടവും വരുത്തരുത്. നാല്, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സംഭവിക്കരുത്.
മുരിദ്കെയില്‍ ഇന്ത്യ തകര്‍ത്ത കെട്ടിടം
പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും പ്രധാനമന്ത്രിക്ക് മുന്നില്‍ വച്ചു. ഈ യോഗത്തില്‍ ആക്രമണപദ്ധതി മാത്രമല്ല പാക്കിസ്ഥാന്‍റെ പ്രതികരണവും തിരിച്ചടിക്കുള്ള സാധ്യതയും അത് നേരിടാനുള്ള തയാറെടുപ്പും തന്ത്രങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത ഉള്‍പ്പെടെ വിശദീകരിച്ചു. ആക്രമണത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പ്രധാനമന്ത്രിയുടെ യോഗത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. ഇക്കാര്യം രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവികളെ പ്രത്യേകം ധരിപ്പിച്ചു.
ആക്രമണ പദ്ധതി അംഗീകരിക്കപ്പെട്ടു. പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ ആക്രമിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. മേയ് ഏഴിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പായി.മുരിദ്കെയിലും ബഹാവല്‍പൂരിലുമുള്ള ലഷ്കര്‍, ജയ്ഷെ ആസ്ഥാനങ്ങളും പരിശീലനസൗകര്യങ്ങളും മിസൈലുകളേറ്റ് തകര്‍ന്നു. പാക്കിസ്ഥാന്‍റെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ഇന്ത്യയുടെ പ്രഹരം. ഒരേസമയം ഒട്ടേറെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനും ലക്ഷ്യം കൈവരിക്കാനും ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചു. ആക്രമിക്കപ്പെട്ട 9 കേന്ദ്രങ്ങള്‍ക്ക് പുറമേയുള്ള ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിടുന്നതും പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണ്.