New Delhi: Civil Aviation Minister Rammohan Naidu with Minister of State for Civil Aviation Murlidhar Mohol and Ministry of Civil Aviation Secretary Samir Kumar Sinha addresses a press conference, in New Delhi, Saturday, June 14, 2025. (PTI Photo/Manvender Vashist Lav)(PTI06_14_2025_000111B)
അഹമ്മദാബാദില്‍ 279 പേരുടെ ജീവന്‍ നഷ്ടമായ വിമാനദുരന്തത്തില്‍ വിപുലമായ അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാനമന്ത്രി. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്നും വ്യോമയാനരംഗത്തെ വിദഗ്ധരെയടക്കം അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി റാംമോഹന്‍ നായിഡു. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങള്‍ ഉറ്റവര്‍ക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ദുരന്തം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല.
വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരന്‍ രതീഷ് അഹമ്മദാബാദിലെത്തി ഡിഎന്‍എ സാംപിള്‍ നല്‍കി. അപകടം സംഭവിച്ചാ രണ്ടാം ദിവസവും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ അഹമ്മദാബാദില്‍ എത്തുകയാണ്. ഇതുവരെ 240ലേറെ ഡിഎന്‍എ സാംപിളുകള്‍ ലഭിച്ചു. ഇതുവരെ പത്തോളം മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞ് വിട്ടുനൽകിയത്.
ഡിഎന്‍എ പ്രൊഫൈലിങിന്‍റെ പുരോഗതി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്‍വി വിലയിരുത്തി. ഗാന്ധിനഗറിലെ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നവരും പ്രദേശവാസികളുമായ 38 പേരും മരിച്ചുവെന്നാണ് കണക്ക്. മരണസംഖ്യ മൂന്നൂറ് വരെ എത്തിയേക്കുമെന്നാണ് നിഗമനം. ഇന്നും മൃതദേഹം കണ്ടെത്തി. ഒരു വിമാന ജീവനക്കാരിയുടെ മൃതദേഹം വിമാനത്തിന്‍റെ വാല്‍ഭാഗത്തുനിന്ന് എന്‍എസ്ജി സംഘം വീണ്ടെടുത്തു. അപകടം അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ ഉന്നതതലസമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. മൂന്ന് മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും.