A resident inspects his house damaged by Pakistani artillery shelling in Poonch, along the Line of Control, Indian controlled Kashmir, Thursday, May 8, 2025. (AP Photo/Channi Anand)
വ്യാഴാഴ്ച രാത്രി രാത്രി പാക്കിസ്ഥാന്റെ വ്യോമാക്രമണനീക്കമുണ്ടായെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. നാനൂറോളം ഡ്രോണുകളുപയോഗിച്ച് 36 ഇടത്താണ് പാക്കിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചത്. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. എന്നാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണനീക്കം തകര്‍ത്തുവെന്നും വിങ് കമാൻഡർ വ്യോമിക സിങ് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
മേയ് ഏഴിന് രാവിലെ നടന്ന പാക്ക് ആക്രമണത്തില്‍ രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് സമീപം പാക്ക് ഷെല്‍ ആക്രമണത്തിലാണ് രണ്ടുവിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലാണ് ഷെല്‍ പതിച്ചത്. രക്ഷിതാക്കള്‍ക്ക് പരുക്കേറ്റു. സ്കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ വലിയ അപകടം ഒഴിവായതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ചിലെ സിഎംഐ സഭയുടെ കന്യാസ്ത്രി മഠവും ആക്രമിക്കപ്പെട്ടു. കന്യാസ്തീകള്‍ ബങ്കറുകളിലായതിനാലാണ് രക്ഷപ്പെട്ടത്.
തുര്‍ക്കി നിര്‍മിത അസിസ്ഗാർഡ് സോങ്കർ ഡ്രോൺ ആണ് പാക്കിസ്ഥാന്‍ ഉപയോഗിച്ചത്. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്റെ ആക്രണമുണ്ടായി. ഭട്ടിന്‍ഡയിലെ സൈനിക കേന്ദ്രവും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് കനത്തനാശമുണ്ടായതായും വ്യോമിക സിങ് വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ ഭാഗത്ത് ആള്‍നാശമുണ്ടായെന്നും സൈന്യം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.