ഫയല്‍ ചിത്രം, PTI
ലഡാക്കിനും ഭുജിനുമിടയില്‍ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ലേയിലെ സൈനിക കേന്ദ്രങ്ങളടക്കം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു. 45 ഡ്രോണുകളാണ് ഈ പ്രദേശത്ത് മാത്രം ഇന്ത്യ തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക് ആക്രമണം തുടരുന്നതിനിടെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടു. പാക് ആക്രമണം ഉണ്ടായ ഇടങ്ങളിലെത്തി സ്ഥിതി വിലയിരുത്തും. ജമ്മുവിലേക്ക് യാത്ര തിരിച്ചതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചു.
Leh, May 08 (ANI): A house seen in darkness during a complete blackout, in Leh on Thursday. (ANI Photo)
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്ഫോടനശബ്ദം കേട്ടതിന് പിന്നാലെ ജമ്മുവില്‍ സമ്പൂര്‍ണ ബ്ലാക് ഔട്ട്. തുടര്‍ച്ചയായി അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അമൃത്സറിലും സൈറണ്‍ മുഴങ്ങി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയ്സല്‍മേറടക്കം ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമണം തുടരുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കി. അവധിയിലുള്ളവരോട് അടിയന്തരമായി തിരികെ എത്താനും നിര്‍ദേശം നല്‍കി. അതിനിടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ട് പോകുന്നു എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വ്യോമപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളതിനാൽ ചില വിമാന സർവീസുകൾ വൈകിയിട്ടുണ്ടെന്നും യാത്രക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ്.
Srinagar, May 07 (ANI): Jammu and Kashmir Chief Minister Omar Abdullah speaks to media, in Srinagar on Wednesday. (ANI Photo)
ഇന്നലെ രാത്രി ജമ്മുകശ്മീര്‍,രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍–ഡ്രോണ്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് അതിശക്തമായ മറുപടിയാണ് സൈന്യം നല്‍കിയത്. ജമ്മു വിമാനത്താവളത്തിന് സമീരം ഒരു ഡ്രോണും യൂണിവേഴ്സിറ്റിക്ക് സമീപം രണ്ട് ഡ്രോണുകളും തകര്‍ത്ത സൈന്യം എട്ട് മിസൈലുകളും നിര്‍വീര്യമാക്കി. ഉറിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതോടെ പാക് ഷെല്ലിങ്ങില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയെന്നാണ് സൂചന. ബുധനാഴ്ച രാത്രി ഇന്ത്യയിലെ 15 നഗരങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍–ഡ്രോണ്‍ ആക്രമണങ്ങള്‍ എസ്–400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനവും സംയോജിത കൗണ്ടര്‍ യുഎസ്എസ് ഗ്രിഡും ഉപയോഗിച്ച് ഇന്ത്യ നിഷ്പ്രഭമാക്കിയിരുന്നു.