PTI Photo/Kamal Singh
2025ലെ പത്മ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടന്‍ അജിത്. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ നന്ദമുരി ബാലകൃഷ്ണ, ശേഖർ കപൂർ, അര്‍ജിത് സിങ്, റിക്കി കേജ് എന്നിവരും പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുത്തു.
PTI Photo/Kamal Singh
അജിത്തിനൊപ്പം ഭാര്യ ശാലിനിയും മക്കളും, ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ചടങ്ങില്‍ പങ്കെടുത്തു. അജിത് പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് കയറുമ്പോള്‍ ഇവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഇത് തന്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണെന്നായിരുന്നു പുരസ്കാരം സ്വീകരിച്ച ശേഷം അജിത് പറഞ്ഞത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കും സൈന്യത്തിനും സകല ആദരവുകളും അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെയൊരു സംഭവം ഇനി ഒരിക്കലും നടക്കാതിരിക്കട്ടെ, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്‍റെ മനസ്സ്. സര്‍ക്കാര്‍ ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കൈകള്‍ ചേര്‍ത്തുപിടിച്ച് സമാധനമുള്ള ഒരു സമൂഹത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. അവിടെ വേര്‍തിരിവുകള്‍ക്ക് സ്ഥാനമില്ലാതിരിക്കട്ടെ.
PTI Photo/Kamal Singh (Left). Family photo credits @shaliniajithkumar2022
സൈനികരായ ഒരുപാട് പേരെ എനിക്ക് കാണാന്‍ സാധിച്ചു. അവരുടെ ത്യാഗങ്ങള്‍ക്കു മുന്നില്‍ സല്യൂട്ടടിക്കുന്നു. നമ്മള്‍ സമാധാനത്തോടെ ഉറങ്ങാന്‍ അവര്‍ അഘോരാത്രം കഷ്ടപ്പെടുകയാണ്. ഓരോ സൈനികനും കുടുംബത്തിനും നല്ല ജീവിതം ആശംസിക്കുന്നു. അവരെ ഓര്‍ത്തെങ്കിലും നമ്മുടെ രാജ്യം പരസ്പര ബഹുമാനവും മതേതരത്വവും മുറുകെ പിടിക്കണം. എല്ലാവരും ഒന്നാണെന്ന ബോധ്യത്തില്‍ സമാധനത്തോടെ നമുക്ക് ജീവിക്കാം’ എന്നാണ് അജിത് പറഞ്ഞത്.