**EDS: TO GO WITH STORY MDS 13** Bengaluru: Senior Congress leader Siddaramaiah during an interview with PTI ahead of the upcoming Karnataka Assembly polls, in Bengaluru, Friday, April 21, 2023. (PTI Photo/Shailendra Bhojak) (PTI04_21_2023_000368B) *** Local Caption ***
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നതിനിടെ യുദ്ധം ആവശ്യമില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്ക് രൂക്ഷവിമര്‍ശനം. സിദ്ധരാമയ്യയുടെ വാക്കുകള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. വിവാദമായതോടെ പാകിസ്ഥാനുമായി യുദ്ധം ചെയ്യരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സിദ്ധരാമയ്യ ഇന്നലെ പറഞ്ഞത്. 'യുദ്ധം നടത്തുന്നതിനെ ഞങ്ങൾ അനുകൂലിക്കുന്നില്ല. സമാധാനം ഉണ്ടാകണം, ജനങ്ങൾക്ക് സുരക്ഷിതത്വം തോന്നണം, കേന്ദ്രസർക്കാർ ഫലപ്രദമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം' എന്നിങ്ങനെയാണ് സിദ്ധരാമയ്യ പറഞ്ഞത്.
സിദ്ധരാമയ്യയുടെ പ്രസ്താവന പാക്ക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. പ്രധാന ന്യൂസ് ചാനലായ ജിയോ ന്യൂസ് ഇന്ത്യയില്‍ നിന്നും യുദ്ധത്തിനെതിരെ ശബ്ദം ഉയരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സിദ്ധരാമയ്യ പ്രസ്താവന തിരുത്തി. പാക്കിസ്ഥാനുമായി ഒരിക്കലും യുദ്ധം ചെയ്യരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, യുദ്ധം പരിഹാരമല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
'വിനോദസഞ്ചാരികൾക്ക് സംരക്ഷണം നൽകണമായിരുന്നു. ഇത് ആരുടെ ഉത്തരവാദിത്തമാണ്? ഒരു പരാജയം സംഭവിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. ഇന്റലിജൻസിന്റെ പരാജയമാണ് കാരണം. ഇന്ത്യാ ഗവൺമെന്റ് മതിയായ സുരക്ഷ ഒരുക്കിയില്ല. യുദ്ധത്തെ സംബന്ധിച്ചിടത്തോളം, അത് അനിവാര്യമാണെങ്കിൽ, നമ്മൾ യുദ്ധത്തിലേക്ക് പോകണം' എന്നാണ് പുതിയ പ്രസ്താവന.
എപ്പോള്‍ എന്ത് പറയണമെന്ന് അറിയാത്ത മുഖ്യമന്ത്രിയുള്ളത് കര്‍ണാടകയുടെ ദൗർഭാഗ്യമാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. "40 വർഷത്തെ രാഷ്ട്രീയ പരിചയവും രണ്ടുതവണ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് എപ്പോൾ എന്ത് സംസാരിക്കണമെന്ന് അറിയാത്തത് കർണാടകയുടെ ദൗര്‍ഭാഗമാണ്. രാജ്യത്തിന് പ്രൊഷണല്‍ സായുധ സേനയുണ്ട്. ഏത് സഹാചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് സൈന്യത്തിന് വിട്ടുകൊടുക്കുക. ഇക്കാര്യത്തിൽ, നിങ്ങളുടെ ഉപദേശം അനാവശ്യമാണെന്ന് അശോക പറഞ്ഞു.