pahalgam-former-minister

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. ആക്രമണത്തിന് പിന്നാലെ ഇന്ത്യയും ശക്തമായി പാക്കിസ്ഥാനെ തിരിച്ചടിച്ചിരുന്നു. ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി പാക്ക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി രംഗത്തെത്തിയിരിക്കുകയാണ്. ഒന്നുകില്‍ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം അതിലൂടെ ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന. പാക്കിസ്ഥാനില്‍ നടന്ന ഒരു പൊതുറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. 

സിന്ധു നദി പാക്കിസ്ഥാന്റേതാണെന്നും അത് പാക്കിസ്ഥാന്റേതായി തന്നെ തുടരുമെന്നും ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂട്ടോ കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ബലിയാടാക്കുകയാണെന്നും അവരുടെ ആഭ്യന്തര സുരക്ഷാവീഴ്ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ജനങ്ങളെ വിഢികളാക്കാനുമാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇതിനുമുന്‍പ് പാക്ക് പ്രതിരോധ മന്ത്രി ഖവാജ ആസിഫും ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രകോപനം ഇന്ത്യ നടത്തുകയാണെങ്കില്‍ പാക്കിസ്ഥാന്‍ സൈന്യവും സുസജ്ജമാണ്. ഞങ്ങള്‍ തിരിച്ചടിക്കും. പാക്കിസ്ഥാന്‍ ആണവ ശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുത്. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നാണ് പാക്ക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാന് കനത്ത വെല്ലുവിളിയാണ്.