cake-pak-high-commission

ജമ്മുകശ്മീരിലെ ബൈസരണില്‍ 26 പേരുടെ ജീവന്‍ ഭീകരവാദികളെടുത്തതിന് പിന്നാലെ ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലേക്ക് കേക്കുമായി യുവാവെത്തുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. ഒരു കൈയില്‍ കേക്കുമായി ഫോണില്‍ സംസാരിച്ച് നീങ്ങുന്ന യുവാവിന്‍റെ വിഡിയോയാണ് പുറത്തുവന്നത്. 

ഹൈക്കമ്മിഷന് പുറത്ത് നിന്ന മാധ്യമപ്രവര്‍ത്തകര്‍ കേക്കുമായി എത്തിയയാളെ തടഞ്ഞു നിര്‍ത്തുകയും എന്ത് ആഘോഷത്തിന്‍റെ ഭാഗമാണ് കേക്ക് എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ മറുപടി പറയാതെയാണ് പോയതും. അതിനിടെ പാക്ക് ഹൈക്കമ്മിഷന് മുന്നില്‍ സുരക്ഷാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പൊലീസ് നീക്കം ചെയ്തു. 

പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവനെടുക്കാന്‍ അതിര്‍ത്തി കടന്ന് സഹായമെത്തിയെന്ന സ്ഥിരീകരണത്തെ തുടര്‍ന്നാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ നടപടി സ്വീകരിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ പാക് പൗരന്‍മാരോട് 48 മണിക്കൂറിനകം രാജ്യം വിടാനും നിര്‍ദേശിച്ചിരുന്നു. സിന്ധു ജല കരാറും റദ്ദാക്കി. അട്ടാരി അതിര്‍ത്തിയും അടച്ചു. ലഷ്കര്‍ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ബൈസരണില്‍ ആക്രമണം നടത്തിയത് എന്നവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. 

ബൈസരണിലെത്തിയ വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടവരില്‍ 25 പേരും. ഒരാള്‍ പോണിക്കാരനും. പുല്‍വാമയ്ക്ക് ശേഷം രാജ്യം നടുങ്ങിയ ഏറ്റവും വലിയ ഭീകരാക്രമണം ആണിത്. നാലോ അതിലധികമോ ഭീകരര്‍ മൂന്നിടങ്ങളില്‍ നിന്നായി പുല്‍മേട്ടിലേക്ക് കടന്നെത്തി പേര് ചോദിച്ചതിന് പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് രക്ഷപെട്ടവരുടെ മൊഴി. ഭീകരര്‍ക്കായി സൈന്യം ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്.

ENGLISH SUMMARY:

After the deadly Pahalgam attack that claimed 26 lives, a man carrying a cake to the Pakistan High Commission in Delhi sparks controversy. His silence to media questions raises concerns.