ഇന്ത്യ സ്വന്തമായി നിര്‍മിച്ച പടക്കപ്പല്‍ ഐ.എന്‍.എസ് സൂറത്തില്‍ മിസൈല്‍ പരിശീലനം നടത്തി നാവികസേന. കടലിനു മുകളില്‍ 70 കിലോമീറ്റര്‍ ദൂരപരിധിയില്‍ ശത്രുവിന്‍റെ മിസൈലിനേയോ യുദ്ധവിമാനത്തെയോ നേരിടുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നടത്തിയത്. സ്വന്തമായി പടക്കപ്പല്‍ നിര്‍മിക്കാനും സേനയുടെ കരുത്ത് വര്‍ധിപ്പിക്കാനുമുള്ള രാജ്യത്തിന്‍റെ ശേഷി പ്രകടിപ്പിക്കുന്നതാണ് പരീക്ഷണം. പഹല്‍ഗാം ആക്രമണത്തിന്‍റ പശ്ചാത്തലത്തിലാണ് നാവികസേന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പരിശീലനം.
പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ എക്സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ വിലക്കി. അട്ടാരി അതിര്‍ത്തിയിലെ ബീറ്റിങ് റിട്രീറ്റ് നിര്‍ത്താനും ഇന്ത്യ തീരുമാനിച്ചു. പഹല്‍ഗാം ഭീകരാക്രമണം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വൈകിട്ട് നടക്കും. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പങ്കെടുക്കും. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും. രാജ്യം വിടാൻ നിർദേശിച്ച പാക് ഹൈകമ്മിഷൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യ നോട്ടിസ് നൽകി. ഡൽഹിയിലെ പാക് ഹൈക്കമ്മിഷന് മുന്നിൽ വൻ പ്രതിഷേധം നടന്നു.
പഹല്‍ഗാം ആക്രമണത്തില്‍ താക്കീതുമായി പ്രധാനമന്ത്രി. മുഴുവന്‍ ഭീകരരേയും പിടികൂടും. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും. എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി. ബിഹാര്‍ മധുബനിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.