pahalgam-malayali

രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് പഹല്‍ഗാം ആക്രമണത്തിന്‍റെ ദൃക്സാക്ഷികളായ മലയാളികള്‍. ആക്രമണവിവരം അറിഞ്ഞ് പെട്ടെന്ന് തന്നെ അവിടുന്ന് മാറി. നിലവില്‍ സ്ഥിതി ശാന്തമാണെന്നും നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണെന്നുമാണ് മിക്കവരും പ്രതികരിക്കുന്നത്. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സഹോദരിയുടെ മകന്‍ അബു താഹിറും സംഭവസമയത്ത് പഹല്‍ഗാമിലുണ്ടായിരുന്നു. ഭീകരമായ അന്തരീക്ഷമായിരുന്നു അതെന്നാണ് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞത്.

നിലവില്‍ ശ്രീനഗറിലാണ് അബു താഹിറും കുടുംബവുമുള്ളത്. പ്രദേശത്ത് യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുണ്ട്. ഇന്നലെ പഹല്‍ഗാമില്‍ നിന്ന് ശ്രീനഗറിലേക്കെത്താന്‍ അഞ്ച് മണിക്കൂര്‍ വേണ്ടിവന്നു എന്നാണ് അബു താഹിര്‍‌ പറയുന്നത്. മൂന്നു മണിക്കൂര്‍കൊണ്ട് എത്തേണ്ടതായിരുന്നു. സുരക്ഷാപരിശോധനകള്‍ കര്‍ശനമായതോടെയാണ് ഇത്രയും വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് പഹല്‍ഗാം. ഇവിടേക്ക് സൈക്കിള്‍ പോലും കടന്നുവരില്ല. നടന്നുവേണം എത്താന്‍. അത്ര സുരക്ഷിതമായിരുന്നില്ല യാത്രയെന്നും അബു താഹിര്‍ പറയുന്നു. പ്രദേശവാസികള്‍ക്കൊപ്പമായിരുന്നു യാത്ര, ഇടയ്ക്ക് ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് ബഹളം കേള്‍ക്കുന്നത്. 

 

പൊലീസും ആര്‍മിയും ആളുകളും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. വലിയ ബഹളമായിരുന്നു. മുകളില്‍ ഹെലികോപ്റ്റര്‍ പറക്കുന്നു.മൊത്തത്തില്‍ ഒരു ഭീകരാന്തരീക്ഷം. എന്താണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്നവരോട് അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. പഹല്‍ഗാമിലേക്ക് പിന്നീട് ആളുകളെ കയറ്റിവിട്ടില്ല.

വളരെ വേഗത്തില്‍ ഒരുപാട് ആംബുലന്‍സുകളുെ പൊലീസ് വാഹനങ്ങളും ചീറിപ്പാഞ്ഞുവരുന്നത് കണ്ടു. പ്രദേശവാസികളടക്കം പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുന്നുണ്ടായിരുന്നു. താന്‍ ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പമാണ് കശ്മീരിലേക്ക് എത്തിയത്, എത്രയും പെട്ടെന്ന് തിരിച്ചുപോകാന്‍ തയ്യാറെടുക്കുകയാണെന്ന് അബു താഹിര്‍ പറഞ്ഞു.

ENGLISH SUMMARY:

Malayali witnesses to the Pahalgam attack have stated that they were saved by luck. Upon hearing about the attack, they quickly moved away from the area. Most of them are now reporting that the situation is calm, and they have decided to return home. Abu Thahir, the nephew of Muslim League leader P.K. Kunhalikkutty, was also present in Pahalgam at the time of the attack. He described the atmosphere as extremely tense and frightening, as he shared with Manorama News.