യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്ക് വംശജൻ തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടു. രാത്രി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങിനു മുന്നിൽ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഡൽഹി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയുഷ് സച്ച്ദേവ റാണയ്ക്കു വേണ്ടി കോടതിയിൽ ഹാജരായി.

റാണയിൽനിന്ന് ഇന്ത്യ തേടുന്നത് മുംബൈ ആക്രമണത്തിലെ ഐഎസ്ഐ - ലഷ്‌കർ ബന്ധമടക്കം നിർണായക വിവരങ്ങളാണ്.  വിവിഐപി ക്രിമിനലിന് രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തഹാവൂര്‍ റാണയെയും വഹിച്ചുള്ള പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോള്‍ മുതൽ കേന്ദ്രസേനകളിലെ കമാൻഡോ വിഭാഗമാണ് സുരക്ഷയൊരുക്കിയത്. പാലം വ്യോമതാവളം മുതൽ എൻഐഎ ആസ്ഥാനംവരെ പ്രത്യേക സുരക്ഷാ കൊറിഡോർ ഒരുക്കി. കേന്ദ്രസേനകളും ഡൽഹി പൊലീസും വഴി നീളെ സുരക്ഷയൊരുക്കിയിരുന്നു. റോഡുകൾ അടച്ചും മെട്രോ ഗേറ്റുകൾ പൂട്ടിയിട്ടും പൊതുജനങ്ങളെയും നിയന്ത്രിച്ചു. 

പ്രത്യേക എൻഐഎ കോടതിയിലാകും തഹാവൂർ റാണയെ വിചാരണ ചെയ്യുക. കനേഡിയൻ വ്യവസായിയായ റാണ ഭീകരബന്ധക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് 2009 മുതൽ യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. യുഎസ് കോടതിയിൽ എൻഐഎക്കു വേണ്ടി ഹാജരായ അഡ്വ. ദായൻ കൃഷ്ണൻ ആയിരിക്കും ഇന്ത്യയിലെ വിചാരണയിൽ എൻഐഎ പ്രോസിക്യൂഷൻ സംഘത്തെ നയിക്കുക. അഡ്വ. നരേന്ദർ മാനിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായും ആഭ്യന്തര മന്ത്രാലയം നിയമിച്ചിട്ടുണ്ട്.

ENGLISH SUMMARY: