workplace-reprimand-supreme-court

തൊഴിലുടമയോ മേലുദ്യോഗസ്ഥനോ ജോലിയുമായി ബന്ധപ്പെട്ട് ജീവനക്കാരെ ശാസിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഇതിനെ ഐപിസി 504-ാം വകുപ്പ് പ്രകാരം 'സമാധാനം തകർക്കാൻ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശ്യ'ത്തോടെയുള്ള മനഃപൂർവമുള്ള അപമാനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

ഈ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുകയാണെങ്കിൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ശാസന ജോലിസ്ഥലത്തെ അച്ചടക്കവും ചുമതലകളുടെ നിർവഹണവുമായി ബന്ധപ്പെട്ടായിരിക്കണം. തൊഴിലുടമയോ മേലുദ്യോഗസ്ഥനോ ജീവനക്കാരുടെ ജോലിയിലെ പ്രകടനത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിൽ അത് തെറ്റായ മാതൃക സൃഷ്ടിക്കും.  

മറ്റുജീവനക്കാരും സമാനമായി പെരുമാറാൻ കാരണമാകുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ജീവനക്കാരിയെ ശാസിച്ചതിന് സെക്കന്തരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഇന്റലക്ച്വൽ ഡിസെബിലിറ്റീസ് ഡയറക്ടർക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. 

2022ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊൊവിഡിന് ശേഷമുള്ള ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ഇതൊന്നും കണക്കിലെടുക്കാതെയാണ് ഡയറക്ടർ വിമർശിച്ചത് എന്നുമാണ് പരാതിക്കാരിയുടെ ആരോപണം. എന്നാൽ ക്രിമിനൽ കുറ്റം ചുമത്താൻ തക്ക പ്രശ്നം ശാസനയിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 

ENGLISH SUMMARY:

Workplace reprimand not a criminal offence: SC