രാജ്യത്തിന്‍റെ സൈനിക ശക്തി വിളിച്ചോതി 77–ാമത് കരസേന ദിന പരേഡ്. വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളി അടക്കം നേരിടാന്‍ സൈന്യം പൂര്‍ണ സജ്ജമെന്ന് കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.  

ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയ്ക്ക് ആദരമര്‍പ്പിച്ച് തുടക്കം. 1949ല്‍ ബ്രിട്ടിഷുകാരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ചുമതല ഏറ്റെടുത്തതിന്‍റെ വാര്‍ഷികം. പുണെയിലെ സതേണ്‍ ആര്‍മി കമാന്‍ഡ് ആസ്ഥാനത്ത് നടന്ന പരേഡില്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി അഭിവാദ്യം സ്വീകരിച്ചു. വടക്കന്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം പൂര്‍ണ സജ്ജമെന്നും കരസേന മേധാവി.

സൈനിക ശക്തി വിളിച്ചോതുന്ന ചെയ്യുന്ന അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. യുദ്ധമുഖത്ത് സൈന്യത്തെ സഹായിക്കുന്ന റോബോട്ടുകളുടെ പ്രദര്‍ശനമായിരുന്നു പ്രധാന ആകര്‍ഷണം. നേപ്പാള്‍ സൈന്യത്തിന്‍റെ ബാന്‍ഡും അണിനിരന്നു. അഗ്നിവീര്‍, എന്‍സിസി വനിതാ കാഡറ്റുകളുടെ പരേഡും വിവിധ ഫ്ലോട്ടുകളും ചടങ്ങിന്‍റെ ഭാഗമായി. ഇത് മൂന്നാം തവണയാണ് ഡല്‍ഹിക്ക് പുറത്ത് കരസേന ദിന പരേഡ് ഒരുക്കുന്നത്.