ഇലന്തൂർ നരബലികേസിൽ ഒന്നാംപ്രതി ഷാഫിയുടെ സഹതടവുകാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയിൽ ഉൾപെടുത്തി. മുരുകദാസ് എന്ന പേരിലാണ് ഷാഫി സിദ്ധനായി ദമ്പതികളെ കബളിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പുത്തൻകുരിശിൽ എഴുപത്തഞ്ചുകാരിയെ മൃഗീയമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി 2020 ഓഗസ്റ്റിലാണ് അറസ്റ്റിലായത. ഒരു വർഷം ജയിലിൽ കിടന്ന ഷാഫി കോവിഡ് കാലത്താണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെയാണ് ഭഗവൽ സിങ്ങിനെ ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി വശത്താക്കുന്നത്. ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ശ്രീദേവി പരിചയപ്പെടുത്തി ഇയാളുടെ അരുമ ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ രംഗപ്രവേശം.
കൊടും ക്രിമിനലായ ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക് നയിച്ചതിൽ ജയിൽ വാസകാലം പ്രധാന ഘടകമായെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. നാരീപൂജ ഉൾപ്പെടെയുള്ള വിചിത്ര പൂജാവിധികളിൽ ഏർപ്പെട്ട് യുവതികളെ ദുരുപയോഗം ചെയ്തവരുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നു. സമാന കേസുകളിൽ നേരത്തെ പിടിയിലായവരും അവരുടെ കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഷാഫി വ്യക്തമായ മറുപടി നൽകാത്തതും സംശയം വർധിപ്പിക്കുന്നു.