പിണറായി വിജയൻ
സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തില്‍ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമോപദേശം അടങ്ങിയ ഫയല്‍ മൂന്നാഴ്ചയായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടും തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ നിയമോപദേശത്തെപ്പറ്റിയോ തീരുമാനങ്ങളെപ്പറ്റിയോ അറിയില്ലെന്നാണ് റവന്യൂവകുപ്പിന്‍റെ നിലപാട്.
സാമൂഹികാഘാത പഠനം വീണ്ടും പുനരാംഭിക്കുന്നതിനുള്ള നിയമോപദേശം കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതാണ്. പഠനം സമയത്തിന് പൂര്‍ത്തിയാകാത്തതിനാല്‍ പഴയ ഏജന്‍സിയെ തന്നെ ഏല്‍പ്പിക്കാമോ എന്നതായിരുന്നു എജിയോട് ചോദിച്ച നിയമോപദേശം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ഏജന്‍സിയുടെ കുഴപ്പം കൊണ്ട് അല്ലാത്തതിനാല്‍ അവരെ തന്നെ ഏല്‍പ്പിക്കുന്നതിനോ പുതിയ ഏജന്‍സിയോ ഏല്‍പ്പിക്കുന്നതിനോ തടസമില്ലെന്നായിരുന്നു എജി സര്‍ക്കാരിനെ അറിയിച്ചത് . എന്നാല്‍ നിയമോപദേശം കിട്ടാത്തത് കൊണ്ടാണ് തുടര്‍ വിജ്ഞാപനമിറക്കാന്‍ കഴിയാത്തത് എന്ന് പറഞ്ഞിരുന്ന റവന്യൂവകുപ്പിന് സാമൂഹികാഘാത പഠനം തുടങ്ങുന്നതിനെപ്പറ്റി ഒരു ധാരണയുമില്ല.
നിയമോപദേശത്തിന്‍റെ ഫയലില്‍ മുഖ്യമന്ത്രി എന്ത്് എഴുതുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റവന്യൂവകുപ്പിന്‍റെ തീരുമാനം. പഴയ ഏജന്‍സിയെ തന്നെ ഏല്‍പ്പിക്കണോ പുതിയ ഏജന്‍സി വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനം എടുത്താലെ വിജ്ഞാപനം ഇറക്കാനാവൂ. ചടുലതിയില്‍ നീങ്ങിയിരുന്ന സില്‍വര്‍ ലൈന്‍ നടപടികള്‍ കുറച്ചുകാലമായി ഇഴഞ്ഞുനീങ്ങുകയാണ്. നിലവില്‍ ഒരു പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടക്കുന്നുമില്ല. സാമൂഹികാഘാത പഠനം പുനരാംഭിക്കുന്നത് വരെ നിശ്ചലമാണെന്നിരിക്കെ മുഖ്യമന്ത്രി തീരുമാനമെടുക്കാന്‍ വൈകുന്നതിന്‍റെ കാരണം അവ്യക്തമാണ്.