modi

രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും അടിമത്ത മനോഭാവത്തില്‍ നിന്ന് ഇന്ത്യ സമ്പൂര്‍ണസ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി. അടുത്ത 25 വര്‍ഷം അതിപ്രധാനമാണ്. ഈ കാലയളവിലേക്കുള്ള അഞ്ചിനപരിപാടി പ്രധാനമന്ത്രി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുന്നോട്ടുവച്ചു. 1. സമ്പൂര്‍ണ വികസിത ഭാരതം 2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണല മോചനം 3. പാരമ്പര്യത്തിലുള്ള അഭിമാനം 4. ഐക്യവും അഖണ്ഡതയും 5. പൗരധര്‍മം പാലിക്കല്‍. ഭാഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ എന്നും മോദി പറഞ്ഞു.

'സ്ത്രീവിരുദ്ധത തുടച്ചുനീക്കണം'

ഇന്ത്യന്‍ ജനതയുടെ വാക്കിലും പ്രവര്‍ത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി. ഇത് പൂര്‍ണമായി ഇല്ലാതാക്കല്‍ പൗരധര്‍മമായി കാണമം. സ്ത്രീകളോട് അന്തസായി പെരുമാറേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് മോദി ഓര്‍മിപ്പിച്ചു. സാമൂഹികമുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണ്. പൗരധര്‍മം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാതിരിക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും പൗരന്മാര്‍ സ്വന്തം ഉത്തരവാദിത്തം നിറവേണ്ടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു