AI Generated
കേരളത്തിലെ കാടുകളില്‍ വന്യമൃഗങ്ങളുടെ എണ്ണം കൂടുകയാണോ? അതിനനുസരിച്ച് വനവിസ്തൃതിയും കൂടിയോ? വനാതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യരുടെ എണ്ണമോ? വയനാട്ടില്‍കടുവ ആക്രമണം കൂടുന്നത് ചെറിയ ഭൂവിസ്തൃതിയില്‍ ഏറെ കടുവകളെന്ന വനംമന്ത്രിയുടെ പ്രസ്താവനയാണ് ഈചോദ്യങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിവെച്ചിരിക്കുന്നത്. വനം വകുപ്പും വന്യജീവി വിദഗ്ധരും ഉത്തരം അന്വേഷിക്കുകയാണ്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹായത്തോടെ വന്യജീവികളുടെ കണക്കെടുക്കാനും വനമേഖലകളുടെ കാരിയിങ് കപ്പാസിറ്റി (വന്യമൃഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി) പഠിക്കുന്നതും എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
മനുഷ്യ–വന്യജീവി സംഘര്‍ഷം സങ്കീര്‍ണമായ വിഷയമാണ്. വന വിസ്തൃതി, വനത്തിന്‍റെ സ്വാഭാവികത എന്നിവക്കൊപ്പം , ഭക്ഷ്യശൃംഖല തുടരാനാവും വിധം ജീവികളുണ്ടോ, ജലസ്രോതസുകളും പുല്‍മേടുകളും നിലവില്‍ക്കുന്നുണ്ടോ, വൈദേശിക സസ്യങ്ങളുടെ കടന്നുകയറ്റം സ്വാഭവിക വനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ കാലാവസ്ഥാ മാറ്റം എന്തെല്ലാം പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു ഇവയാണ് വിലയിരുത്തേണ്ടതെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്.
സ്വാഭാവിക ജൈവവ്യവസ്ഥ നശിക്കുന്നതും അനിയന്ത്രിതമായ ടൂറിസവും , ജനവാസ മേഖലകള്‍ വളരുന്നതും എല്ലാം മനുഷ്യ– വന്യജീവി സംഘര്‍ഷത്തിന് ഇടയാക്കും. കൃഷിരീതി മാറുന്നതുപോലും വന്യജീവികളെ നാട്ടിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കും. തൃശൂര്‍ ജില്ലയിലെ ചിലപ്രദേശങ്ങളില്‍ പൈനാപ്പിള്‍ കൃഷി വ്യാപിച്ചത് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നതിന് കാരണമായി എന്നാണ് കണ്ടെത്തല്‍. ഇടുക്കിയില്‍ ജനവാസമുള്ള ചില സ്ഥലങ്ങളില്‍ ആനത്താരകളും അതുവഴി ആനകളുടെ സഞ്ചാരവും പതിവായിരുന്നു. ആനകള്‍മനുഷ്യരെ ആക്രമിച്ചിരുന്നില്ല. എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെ ടൂറിസം അനുവദിച്ചതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു.
വനം വകുപ്പിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ കൃത്യമായ പഠനവും നടപടികളുമാണ് വേണ്ടെതെന്നും അല്ലാതെ വന്യജീവികളുടെ കണക്കെടുത്ത് പ്രശ്നത്തെ ലഘൂകരിക്കരുതെന്നുള്ള അഭിപ്രായം ഉദ്യോഗസ്ഥര്‍ക്കു പോലുമുണ്ട്. വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടെ മന്ത്രി ഷിബു ബേബിജോണിന്‍റെ നിലപാടുകളോടുള്ള വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വനാതിര്‍ത്തികളിലെ ഭൂവിനിയോഗം മുതല്‍ ആദിവാസി ഉന്നതികളിലെ ജീവിത സാഹചര്യം വരെ വിലയിരുത്തണമെന്നും മനുഷ്യരെയും മൃഗങ്ങളെയും എല്ലാം ഉള്‍ക്കൊള്ളുന്ന ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനവും സംരക്ഷണവുമാണ് വേണ്ടെതെന്നും ഉള്ള അഭിപ്രായമാണ് ഉയരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ ഉള്‍പ്പെടെ സമീപിക്കാനാണ് പ്രകൃതി സ്നേഹികളുടെയും വന്യജീവി വിദഗ്ധരുടെയും തീരുമാനം.