‘കാശൊക്കെ വഴിയെ വന്നോളും; വിഷനാണ് പ്രധാനം’: ചിരിയോടെ സംവദിച്ച്, എല്ലാം പറഞ്ഞ് മുഖ്യമന്ത്രി

നമ്മുടെ നാട്ടില്‍ അതിദരിദ്രരായ കുടുംബങ്ങളുടെ കണക്കെടുത്ത് അവരെ മോചിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവരെ ശരാശരി ജീവിത നിലവാരത്തിലേക്ക് എത്തിക്കുക. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയിലാണ് എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയത്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കില്ല. ജനങ്ങള്‍  വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഈ നാട് വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് കൂടി ഉള്ളതാണ്. കൂടുതല്‍ വികസോന്മുഖമായ നടപടികള്‍ നടപ്പിലാക്കുക എന്നതാണ് ഈ തലമുറയിലുള്ളവര്‍ ചെയ്യേണ്ടത്. മതനിരപേക്ഷതയുടെ കരുത്ത് വളരെ വലുതാണ്. വര്‍ഗീയതയല്ല ഇവിടെ വിജയിക്കേണ്ടത്. മഹാഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതയിലാണ് വിശ്വസിക്കുന്നത്. വര്‍ഗീയ ശക്തികള്‍ ആക്രമണം നടത്തുമ്പോള്‍ എല്ലാവരും ഉല്‍ക്കണ്ഠപ്പെടും. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വര്‍ഗീയതയെ എതിര്‍ക്കുക എന്നതാണ് പ്രധാനം. അതുമായി സമരസപ്പെട്ട് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.

ഇടതുപക്ഷ ഭരണം അധികാരത്തിലിരിക്കുമ്പോള്‍ ക്ഷേമകാര്യങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം എന്നൊരു ആക്ഷേപമുണ്ട്. ഇത്തവണ വികസന കാര്യങ്ങളിലും ഊന്നല്‍ നല്‍കുന്നു. നാട്ടിലെ മഹാഭൂരിപക്ഷം പേരും പാവപ്പെട്ടവരാണ്. അങ്ങനെയുള്ള ആളുകള്‍ക്ക് നല്‍കുന്ന താങ്ങാണ് ഓണക്കിറ്റ് . സര്‍ക്കാരിന്‍റെ സാമ്പത്തികാവസ്ഥയില്‍ പരിമിതിയുണ്ട്. അതിന്‍റെ എല്ലാ ഭാവവും നാട് അനുഭവിക്കേണ്ടി വരും. നമ്മുടെ നാട്ടില്‍ അതിദരിദ്രരായ കുടുംബങ്ങളുടെ കണക്കെടുത്ത് അവരെ മോചിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവരെ ശരാശരി ജീവിത നിലവാരത്തിലേക്ക് എത്തിക്കുക. ഇതിനുള്ള നടപടിയാണ് സ്വീകരിക്കുക. കാശൊക്കെ വഴിയെ വന്നോളും. പദ്ധതികള്‍ക്ക് വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിമര്‍ശിക്കണം. സഭ ഏറ്റവും കൂടുതല്‍ ചേര്‍ന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ദിവസം കൊണ്ട് പദ്ധതികള്‍ പാസാക്കും. 

കേരളത്തിൽ ഓർഡിനൻസ് രാജ് എന്ന വിമർശനവും തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. ഇറക്കിയത് 11 ഓർഡിനൻസുകൾ മാത്രം. ഏറ്റവും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കിയ സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് ദോശ ചുട്ടെടുക്കും പോലെ എളുപ്പമല്ല. വിമര്‍ശനം ആവശ്യമാണ്. അത് ഒഴിവാക്കാനാകില്ല. വീഴ്ചകള്‍ തിരുത്തുന്നതിന് അത് അനിവാര്യമാണ്. പുതിയ കഥകളുണ്ടാക്കി വിമര്‍ശിക്കുന്നത് സമൂഹത്തിന് മനസ്സിലാകും. ഒരു ദിവസംകൊണ്ട് കഥകള്‍ മെനഞ്ഞ് തകര്‍ത്ത് കളയുന്നത് ശരിയല്ല. 

പൊതുപ്രവര്‍ത്തകര്‍ സാമൂഹിക ജീവികളാണ്. സമൂഹം എല്ലാവരെയും വിലയിരുത്തും. കള്ളക്കഥകളെല്ലാം നാടിന് മനസ്സിലാകും. മന്ത്രിസഭയില്‍ എല്ലാവരും തുല്യരാണ്. വിമര്‍ശനങ്ങളുടെ സത്ത ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കാന്‍ തയ്യാറാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കില്ല. ജനങ്ങള്‍  വിലയിരുത്തുന്നുണ്ട്. തമിഴ്നാട്ടില്‍ പദ്ധതികള്‍ വേഗം നടപ്പിലാകുന്നു. കെ റയില്‍ നമ്മുടെ നാടിന് ഒഴിവാക്കാനാകില്ല. അതിനെ എതിര്‍ക്കുന്നത് ശരിയല്ല. അഴിമതിയില്‍ നിന്ന് പൂര്‍ണമുക്തി നേടണം. അതിന് കൂടുതല്‍ കരുത്തുറ്റ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇ ഫയല്‍ സംവിധാനം ശക്തിപ്പെടുത്തും. അതിനുള്ള ബോധവല്‍ക്കരണ നടപടികളും അച്ചടക്ക നടപടികളും സ്വീകരിച്ച് മുന്നോട്ട് നീങ്ങും– അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടുള്ള വിയോജിപ്പുകളും പ്രകടിപ്പിച്ച അദ്ദേഹം, മാധ്യമങ്ങളുടെ പ്രാധാന്യവും എടുത്തുപറഞ്ഞു. തമിഴ്‌‌നാടിന് ഒരു പ്രശ്നം വന്നാൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്യം ഒരുമിച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമിച്ച് സമ്മർദം ചെലുത്തും