രാജ്യം വൈവിധ്യങ്ങളെ തള്ളിക്കളയുന്നു; ഇത് പ്രതിലോമകരം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

രാജ്യത്ത് ഭരണഘടനയും വൈവിധ്യങ്ങളും ഫെഡറലിസവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഭരണഘടന ഇല്ലാതെ സ്വാതന്ത്ര്യമില്ലെന്നും ജനാധിപത്യവും ഫെഡറലിസവും മതേതരത്വവുമില്ലാതെ രാജ്യത്തിന് മുന്നോട്ട് പോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

മതേതരത്വം ഇല്ലെങ്കില്‍ സ്വാതന്ത്ര്യം അനുഭവവേദ്യമാകാതെ പോകും. വിവിധ മതങ്ങള്‍ ഇവിടെ ഉത്ഭവിക്കുകയും വന്ന് ചേരുകയും ചെയ്തിട്ടുണ്ട്. മതമുള്ളവര്‍ക്കും മതം ഇല്ലാത്തവര്‍ക്കും പൗരത്വം അനുവദിക്കപ്പെട്ടത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയെന്ന വിശാലമായ കാഴ്ചടപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇന്ന് വൈവിധ്യങ്ങളെ തള്ളിക്കളയുകയെന്ന പ്രതിലോമകരമായ നിലപാടിലേക്ക് രാജ്യം എത്തപ്പെട്ടിരിക്കുന്നു. വൈവിധ്യ പൂര്‍വമായ രാജ്യത്തിന്‍റെ നിലനില്‍പിന് ഭീഷണിയുള്ള സാഹചര്യമാണിത്. മതങ്ങള്‍ക്ക് അതീതമായി ചിന്തിച്ച് നയങ്ങള്‍ രൂപീകരിക്കുന്ന രാഷ്ട്രങ്ങളാണ് വികസന സൂചികകളില്‍ എക്കാലവും ഉയര്‍ന്ന് നില്‍ക്കുന്നത്. മതനിരപേക്ഷത ഇല്ലാത്ത രാജ്യങ്ങള്‍ വംശീയതയാലും വര്‍ഗീയതയാലും ഭിന്നിച്ച് ചേരി തിരിഞ്ഞ് നശിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

മാധ്യമങ്ങള്‍ അധികാരികളോട് ചോദ്യങ്ങള്‍ ചോദിക്കണം.  പ്രത്യേക താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന കാഴ്ച  കണ്ടു വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍  സ്വാതന്ത്ര്യത്തെ ശക്തിപ്പെടുന്നുണ്ടോയെന്ന് , മതേതരത്വത്തെ കാത്ത് സൂക്ഷിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലാണ് ഏറ്റവുമധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത്.  മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറി. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് പറയുന്നുണ്ട്. മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം മാധ്യമങ്ങള്‍ ചില  പ്രത്യേക താല്‍പര്യത്തിന് പിന്നാലെ പോകുന്ന അവസ്ഥ കേരളത്തിലുമുണ്ട്.