ചെറിയ കുട്ടികള്‍ മുതല്‍ വലിയവരില്‍ വരെ കണ്ട് വരുന്ന ഒരു ശീലമാണ് മൂക്കില്‍ വിരലിടുന്നത്. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത് ചെയ്യാത്തവരായി ആരുമുണ്ടാങ്കില്ല. എന്നാ അത് അത്ര നല്ലതല്ല. ഈ ശീലം പിന്നീടുള്ള ജീവിതത്തിൽ ഗുരുതരമായ തലച്ചോറ് രോഗത്തിലേക്ക് നയിച്ചേക്കാം. 2022 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം മൂക്കിൽ വിരലിടുന്നതിനെ ഡിമെൻഷ്യയുമായി (പ്രത്യേകിച്ച് അൽസ്ഹൈമേഴ്സ്) ബന്ധപ്പെടുത്തുന്നു.
പലതരം രോഗകാരികൾ മൂലം മസ്തിഷ്കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അൽസ്ഹൈമേഴ്സ് സാധ്യത കൂടുന്നതെന്നാണ് പഠനം പറയുന്നത്. ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മൂക്കിൽ വിരലിടുന്നതുവഴി വൈറൽ, ബാക്ടീരിയൽ, ഫംഗൽ രോഗകാരികൾ ഘ്രാണവ്യവസ്ഥയിലേക്കും മസ്തിഷ്കത്തിലേക്കും പ്രവേശിക്കുന്നു. തുടർച്ചയായി മൂക്കിൽ വിരലിടുന്നവരിൽ ഇത്തരത്തിൽ അണുക്കൾ മൂക്കിലൂടെ മസ്തിഷ്കത്തിലേക്ക് പ്രവേശിച്ച് വീക്കമുണ്ടാക്കുന്നു. ഇതാണ് അൽസ്ഹൈമേഴ്സിന് കാരണമാകുന്നതായി ഗവേഷകർ പറയുന്നത്. ബയോമോളിക്യൂൾസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ഈ ബാക്ടീരിയയ്ക്ക് മൂക്കിൽ നിന്ന് തലച്ചോറിലേക്ക് നേരിട്ട് ഘ്രാണ നാഡി വഴി സഞ്ചരിക്കാൻ കഴിയുമെന്ന് കണ്ടെത്തി. മൂക്കിനുള്ളിലെ നേർത്ത പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് ബാക്ടീരിയകൾക്ക് തലച്ചോറിലേക്ക് എത്തുന്നത് എളുപ്പമാക്കുന്നു. ഈശീലം മൂലം മസ്തിഷ്കത്തിൽ അണുക്കൾ കൂടുതലാവുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഇവ പലപ്പോഴും ലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും വീക്കമുണ്ടാക്കുകയും അൾഷിമേഴ്സിനു കാരണമാകുന്ന ഉപദ്രവകാരികളായ പ്രോട്ടീനുകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.