സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറം സ്വദേശി ഒന്‍പതാം തീയതി മരിച്ചത് ഷിഗെല്ല മൂലമെന്ന് സ്ഥിരീകരിച്ചു. അതിനിടെ, 18 പേര്‍ക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 12 ദിവസത്തില്‍ 56 പേര്‍ക്കാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരം കാട്ടാക്കടയിലെ ബേക്കറിയിലെ സാംപിളില്‍ നിന്നും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
കോഴിക്കോട് പയ്യോളി തച്ചന്‍കുന്നിലെ മൂന്നുവയസുകാരനാണു രോഗം കണ്ടെത്തിയത്. വയറിളക്കവും പനിയെയും തുടര്‍ന്നു വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സ പൂര്‍ത്തിയാക്കി കുട്ടി ആശുപത്രി വിട്ടു. വയനാട് കോളിയാടി മാര്‍ ബസേലിയോസ് സ്കൂളിലെ ഏഴുപേര്‍ക്കു കൂടി
രോഗം സ്ഥീരികരിച്ചു.ഇതോടെ ഇവിടെ രോഗികളുടെ എണ്ണം16 ആയി. 45 വിദ്യാര്‍ഥികള്‍ ചികിത്സയിലുണ്ട്. വയനാട്ടില്‍ മാത്രം ഇതുവരെ 514 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. പ്രതിരോധപ്രവര്‍ത്തനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാണ്.
ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്.
അതേസമയം, പകര്‍ച്ചവ്യാധി സമയത്ത് അവധി ചോദിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി. ഡോ. കെ.ജെ. റീനയെയാണ് എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി മാറ്റി നിയമിച്ചത്. ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നല്‍കി. 15 ദിവസത്തെ അവധിയാണ് ഡോ. കെ.ജെ.റീന ചോദിച്ചത്. പകര്‍ച്ചവ്യാധി പ്രതിരോധത്തോട് നിസഹകരണമെന്നാണ് ആക്ഷേപം.