പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയെന്ന് മന്ത്രി വീണ ജോര്‍ജ്. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വ്യക്തിയുടെ സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തുവെന്നും അവര്‍ വ്യക്തമാക്കി.
മരണമടഞ്ഞ 57 വയസ്സുള്ള വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 46 പേരെ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസ് കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നിലവിൽ 3 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ആകെ 4 കേസും. ഈ പശ്ചാത്തലത്തില്‍ പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി.
പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, ചികിത്സക്കായി മാത്രം ആശുപത്രികളിൽ പോകുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, ഒരു രോഗിക്ക് ഒരു സഹായി മാത്രം ഉണ്ടാവുക, ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രികളിൽ ഇൻഫെക്ഷൻ കണ്ട്രോൾ പ്രോട്ടോകോൾ പാലിക്കുക (മാസ്ക് , ഗ്ലൗസ് മുതലായവ ധരിക്കുക) തുടങ്ങിയവ വളരെ പ്രധാനമാണ്. രോഗ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും നിപ ലക്ഷണങ്ങളോട് കൂടിയവ ആശുപത്രികളില്‍ നിർബന്ധമായും റിപ്പോർട്ട് ചെയ്യുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.