ആർത്തവം വർഷത്തിൽ നാലു പ്രാവശ്യം മാത്രം ആയാലോ? എന്ത് നല്ല നടക്കാത്ത സ്വപ്നം എന്നു പറയാൻ വരട്ടെ..ചൈനീസ് ബയോളജിസ്റ്റ് ആയ ഹോങ്മയ് വാങിന്റെയും സംഘത്തിന്റെയും പരീക്ഷണം വിജയിച്ചാൽ വൈകാതെ ഇത് സംഭവിക്കും. ഹോങ്മയും സംഘവും ഇതിനുള്ള കഠിന പരിശ്രമത്തിലാണ്.
സ്വന്തം രാജ്യം ജനസംഖ്യാപരമായ തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് ചൈനീസ് വിദഗ്ദ്ധ മൂലകോശങ്ങളിലും മനുഷ്യ ഭ്രൂണങ്ങളിലും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യുൽപാദന കാലയളവ് നീട്ടുന്നതിനുള്ള പുതിയ മാർഗങ്ങൾ തേടുകയാണ് സംഘം. സ്ത്രീകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ മാത്രം ആർത്തവം വരുന്ന രീതി സാധ്യമാക്കാൻ കഴിഞ്ഞാൽ ഗർഭിണിയാകുന്നതിനായി അവരുടെ ആരോഗ്യമുള്ളതും ലഭ്യമായതുമായ അണ്ഡങ്ങളുടെ ഒരു ഭാഗം സംരക്ഷിക്കാൻ കഴിയും.
ഒരൊറ്റ സ്ഖലനത്തിൽ പുരുഷന് 70 ദശലക്ഷം ബീജങ്ങൾ വരെ ഉണ്ടാകാം. എന്നാൽ, ഒരു സ്ത്രീ ജനിക്കുന്നത് പരിമിതമായ എണ്ണം അണ്ഡങ്ങളുമായിട്ടാണ്. പ്രായപൂർത്തിയാകുന്നത് മുതൽ ആർത്തവവിരാമം വരെ ഏകദേശം 400 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിരിക്കൂ. ആർത്തവവിരാമത്തിന്റെ വരവ് ഒരു വർഷം പോലും വൈകിപ്പിക്കുന്നത് 'വലിയ സാമൂഹിക പ്രാധാന്യമുള്ളതായിരിക്കും' എന്ന് അവർ പറയുന്നു.
ഒപ്പം തങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെ കുറിച്ചും അവർ പറയുന്നുണ്ട്. അണ്ഡോത്പാദനം തടഞ്ഞാൽ, ലഭ്യമായ അണ്ഡങ്ങളെ നമുക്ക് സംരക്ഷിക്കാൻ കഴിയും, എന്നാൽ അതേ സമയം, ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു തന്മാത്രയായ ഈസ്ട്രജന്റെ ഉൽപാദനത്തെ ഇത് തടയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മാസം തോറും വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു പ്രതീക്ഷയാണ് വാങും സംഘവും...പരീക്ഷണം വിജയിക്കട്ടെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടത്താനാകട്ടെ.