AI Enhanced Image
ദക്ഷിണാഫ്രിക്കയിലെ വാണിജ്യ തലസ്ഥാനമായ ജൊഹാനസ്ബര്‍ഗില്‍ വീണ്ടും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ കഴിഞ്ഞ രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം ഒന്‍പതായി. ഈ മേഖലയിലാകെ ഭീതിവിതച്ച കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഒരു സീരിയല്‍ കില്ലര്‍ ആണോയെന്ന സംശയത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പൊലീസ്.
Also Read: 'മകനുമായി 100ലേറെ തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു'; കുറ്റസമ്മതം നടത്തി യുവതി!
കെംപ്റ്റൺ പാർക്ക്, ബെക്സ്ബർഗ് തുടങ്ങിയ മേഖലകളിൽ നിന്നാണ് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവരെല്ലാം. ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ ഭാഗികമായി വസ്ത്രം നീക്കം ചെയ്ത നിലയിലും, ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു. ജൂലൈ 17-നാണ് ആദ്യമായി ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കേബിൾ വയറുകള്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സംഭവത്തിനു ദിവസങ്ങൾക്ക് മുൻപ് ജോഗിങ്ങിനായി പോയ 38 കാരി എലിസബത്ത് സ്ലോന്റ്സോ മൊസെലാക്ഗോമോ എന്ന യുവതിയെ കാണാതായിരുന്നു. കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 20 കാരിയായ യുവതിയാണ്.
ഈ കൊലപാതകപരമ്പരയ്ക്കു പിന്നില്‍ സീരിയല്‍ കില്ലര്‍ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഒരു വ്യക്തി തന്നെയാണോ അതോ ഒന്നിലധികംപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ഗൗട്ടെങ് പ്രൊവിൻഷ്യൽ പൊലീസ് കമ്മീഷണർ ഫ്രെഡ് കെക്കാന വ്യക്തമാക്കി. അതേസമയം ഈ കേസുകള്‍ തമ്മില്‍ സമാനതകളുണ്ടെന്നും അത് ആശങ്ക കൂട്ടുന്നതാണെന്നും അദ്ദേഹം പറയുന്നു. കൊലയാളിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 4,00,000 ദക്ഷിണാഫ്രിക്കൻ റാൻഡ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തുള്ള സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്ത്രീകള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. പുതിയ സംഭവവികാസങ്ങള്‍ രാജ്യത്ത് സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.