തായ് വിനോദസഞ്ചാരികൾക്കായി ഇന്ത്യ സൗജന്യ വീസ സംവിധാനം പ്രഖ്യാപിച്ചു. ഇതോടെ തായ്‌ലാന്റിൽ നിന്നുള്ള യാത്രക്കാർക്ക് ഫീസില്ലാതെ തന്നെ 30 ദിവസത്തെ ഡബിൾ എൻട്രി ഇ-ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. തായ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഇളവ് 2027 ഡിസംബർ 31 വരെയോ അല്ലെങ്കിൽ തുടർന്നുള്ള ഉത്തരവുകൾ വരുന്നത് വരെയോ പ്രാബല്യത്തിലുണ്ടാകും.
ബാങ്കോക്കിലെ ഇന്ത്യൻ എംബസിയാണ് സെപ്റ്റംബർ 11-ന് ഈ പ്രഖ്യാപനം നടത്തിയത്. പുതിയ സംവിധാനമനുസരിച്ച്, വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തുന്ന തായ് പൗരന്മാർക്ക് സൗജന്യമായി ഇ-ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. 30 ദിവസത്തെ കാലാവധിക്കുള്ളിൽ രണ്ട് തവണ ഇന്ത്യയിൽ പ്രവേശിക്കാൻ ഈ വീസ സന്ദർശകരെ അനുവദിക്കുന്നു. ഇത് തായ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. വിനോദസഞ്ചാരത്തിനായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തായ് പൗരന്മാർക്ക് സാധാരണയായി ഈടാക്കാറുള്ള വീസ ഫീസില്ലാതെ ഇ-ടൂറിസ്റ്റ് വീസ സൗകര്യം ഉപയോഗപ്പെടുത്താം. ഇന്ത്യൻ സർക്കാർ മറ്റ് മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചില്ലെങ്കിൽ ഈ സംവിധാനം 2027 അവസാനം വരെ തുടരും. സെപ്റ്റംബർ 11-നാണ് ബാങ്കോക്കിലെ ഇന്ത്യൻ എംബസി തായ് പൗരന്മാർക്കായുള്ള ഈ പുതിയ സൗകര്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യക്കാർക്കുള്ള പ്രവേശന നിയമങ്ങളിലും തായ്‌ലാന്റ് മാറ്റം വരുത്തി. ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി തായ്‌ലാന്റ് പ്രഖ്യാപിച്ച പുതിയ വീസ ഇളവ് നയം സെപ്റ്റംബർ 15-ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഈ വികസനം. തായ്‌ലാന്റിലെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച നയമനുസരിച്ച്, വിനോദസഞ്ചാരത്തിനായി തായ്‌ലാന്റിലേക്ക് യാത്ര ചെയ്യുന്ന സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ആവശ്യമില്ല. കൂടാതെ 30 ദിവസം വരെ അവിടെ തങ്ങാനും സാധിക്കും. എന്നാല്‍ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിങ്ങുകള്‍, കൃത്യമായ യാത്രാ പദ്ധതി എന്നിവ കൈയിൽ കരുതാൻ ബാങ്കോക്കിലെ ഇന്ത്യൻ എംബസി യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ തായ്‌ലാന്റ് ഡിജിറ്റൽ അറൈവൽ കാർഡ് പൂർത്തിയാക്കേണ്ടതുണ്ട്. ഈ ഇളവ് ഉപയോഗപ്പെടുത്തുന്ന യാത്രക്കാർ ഒരാൾക്ക് കുറഞ്ഞത് 20,000 തായ് ഭാറ്റ് എങ്കിലും പണമായി കൈയിൽ കരുതുകയും ഇമിഗ്രേഷൻ പരിശോധനകൾക്കായി യാത്രാ രേഖകൾ തയ്യാറാക്കി വെക്കുകയും വേണം.